26 ഹാളുകളിലായി നടക്കുന്ന പരിപാടിയിൽ ലോകത്തിന്റെ വിവിധയിടങ്ങളിലെ അയ്യായിരത്തോളം കമ്പനികൾ പങ്കെടുക്കും.
ദുബൈ: ലോകത്തിലെ ഏററവും വലിയ സാങ്കേതിക വിദ്യാ പ്രദര്‍ശനങ്ങളിലൊന്നായ ജൈടെക്സ് ഗ്ളോബലിന് ഇന്ന് ദുബൈയിൽ തുടക്കമാകും. വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന പ്രദര്‍ശനത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നായി അയ്യായിരത്തോളം സ്ഥാപനങ്ങൾ പങ്കെടുക്കും.
'എന്‍റര്‍ ദി നെക്സ്റ്റ് ഡിജിറ്റൽ യൂണിവേഴ്സ്' എന്ന പ്രമേയത്തിലാണ് ഇത്തവണ ജൈടെക്സ് എത്തുന്നത്. പുത്തൻ സാങ്കേതിക വിദ്യകൾ ലോകത്തിന് പരിചയപ്പെടുത്തുന്ന മേളയുടെ 42ആം പതിപ്പാണ് ഇത്തവണ നടക്കുന്നത്. 26 ഹാളുകളിലായി നടക്കുന്ന പരിപാടിയിൽ ലോകത്തിന്റെ വിവിധയിടങ്ങളിലെ അയ്യായിരത്തോളം കമ്പനികൾ പങ്കെടുക്കും. പ്രദർശനത്തിനെത്തുന്ന 52 ശതമാനം സ്ഥാപനങ്ങളും ആദ്യമായാണ് ജൈടെക്സിനെത്തുന്നത് എന്ന പ്രത്യേകതയും ഇത്തവണത്തെ മേളയ്ക്കുണ്ട്.
ഇന്ത്യയിൽ നിന്നും നിരവധി കമ്പനികൾ മേളയ്ക്കെത്തും. 200ഓളം ഇന്ത്യൻ കമ്പനികളാണ് ജൈറ്റെക്സിൽ പങ്കെടുക്കുന്നത്. ഗൾഫ്‌മേഖലയിൽ ഇന്ത്യൻ ഐടി. കമ്പനികളുടെ സാന്നിധ്യം വർധിപ്പിക്കുകയാണ് ലക്ഷ്യം. ഇന്ത്യയുടെ ഇലക്ട്രോണിക്സ് ഉത്പന്നങ്ങളുടെ പ്രധാന കയറ്റുമതിവിപണിയായ യു.എ.ഇ.യിൽ നടക്കുന്ന ജൈറ്റെക്സിൽ ഒട്ടേറെ വിദേശകമ്പനികളുമായി ഇന്ത്യ കരാറിലെത്തുമെന്നാണ് കരുതുന്നത്.
എമിറേറ്റിലെത്തുന്ന സന്ദർശകരുടെയും താമസക്കാരുടെയും സംതൃപ്തി മെച്ചപ്പെടുത്താനുള്ള ഒട്ടേറെ പുതിയസേവനങ്ങളും ആരംഭിച്ചിട്ടുണ്ട്.നിര്‍മിത ബുദ്ധിക്ക് കൂടുതൽ പ്രാമുഖ്യം നൽകിക്കൊണ്ടുള്ള ഉൽപ്പന്നങ്ങളുടെ അവതരണവും ഇത്തവണ ജൈടെക്സിലുണ്ടാകും. പറക്കും കാര്‍, ഡ്രൈവറില്ലാ ടാക്സി തുടങ്ങിയവയാകും ഇത്തവണത്തെ പ്രധാന ആകര്‍ഷണങ്ങൾ. കേരള ഐടിയും ഇത്തവണ ജൈടെക്സിലുണ്ട്. 17 സമ്മേളനങ്ങള്‍, 800ഓളം പ്രഭാഷണങ്ങള്‍, പഠനങ്ങള്‍, ശില്പശാലകള് എന്നിവയും പ്രദര്‍ശനത്തോടൊപ്പം ജൈടെക്സിലുണ്ടാകും. ജൈടെക്സ് വെബ്സൈറ്റ് വഴി ടിക്കറ്റെടുത്ത് പരിപാടിയിലേക്കെത്താം.
മേള ഈമാസം 14ന് സമാപിക്കും. ലോകത്തിലെ ഏറ്റവും മികച്ച നഗരമായി ദുബായിയെ മാറ്റാനുള്ള നേതൃത്വത്തിന്റെ താത്പര്യത്തിനനുസരിച്ചാണ് ഇത്തരം പദ്ധതികൾ നടപ്പാക്കുന്നത്.
Read More- 16 മൂര്‍ത്തികള്‍ കുടികൊള്ളുന്ന ദുബൈയിലെ പുതിയ ഹൈന്ദവ ക്ഷേത്രം വിശ്വാസികള്‍ക്കായി തുറന്നപ്പോള്‍
