സ്വർണക്കടത്ത് കേസ്; ഫാസില്‍ ഫരീദിനെ ഇന്ത്യയിലേക്ക് കൈമാറാൻ യുഎഇയോട് ആവശ്യപ്പെട്ടേക്കുമെന്ന് സൂചന
കേസിൽ മൂന്നാം പ്രതിയായ ഫാസില്‍ ബന്ധങ്ങളാണ് ഇപ്പോൾ അന്വേഷിക്കുന്നത്. സ്വർണ്ണക്കടത്തിലൂടെ ലഭിക്കുന്ന ഭീമമായ തുക ദേശ വിരുദ്ധ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നുവെന്ന് രഹസ്യാന്വേഷണ ഏജൻസികൾ വഴി എൻഐഎക്ക് വിവരം ലഭിച്ചുവെന്നാണ് സൂചന.
ദുബായ്: സ്വർണക്കടത്ത് കേസിൽ പ്രതിചേർത്ത സാഹചര്യത്തിൽ ദുബായിലുള്ള മൂന്നാംപ്രതി ഫാസില്‍ ഫരീദിനെ ഇന്ത്യയിലേക്ക് കൈമാറാൻ യുഎഇയോട് ആവശ്യപ്പെട്ടേക്കുമെന്ന് സൂചന. ഇതിനുള്ള നടപടിക്രമങ്ങൾ ഉടൻ ഉണ്ടായേക്കും. ഫാസില്‍ നേരത്തെയും ഗൾഫിൽ നിന്ന് കേരളത്തിലേക്ക് സ്വർണ്ണം കടത്തിയതായാണ് വിവരം. ബോളിവുഡ് താരത്തോടൊപ്പം ഫൈസൽ ഒരു ചടങ്ങിൽ പങ്കെടുത്ത ദൃശ്യങ്ങളും ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.
കേസിൽ മൂന്നാം പ്രതിയായ ഫാസിലിന്‍റെ ബന്ധങ്ങളാണ് ഇപ്പോൾ അന്വേഷിക്കുന്നത്. സ്വർണ്ണക്കടത്തിലൂടെ ലഭിക്കുന്ന ഭീമമായ തുക ദേശ വിരുദ്ധ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നുവെന്ന് രഹസ്യാന്വേഷണ ഏജൻസികൾ വഴി എൻഐഎക്ക് വിവരം ലഭിച്ചുവെന്നാണ് സൂചന. ദുബായിയിൽ ബിസിനസ് ചെയ്യുന്ന ഫാസില്‍ കൊടുങ്ങല്ലൂർ മൂന്ന് പിടിക സ്വദേശിയാണ്. ദുബായിയിൽ ഇയാൾക്ക് സ്വന്തമായ ജിംനേഷ്യവും ഉണ്ട്.
ഫാസിലിന്‍റെ ജിംനേഷ്യത്തിന്റെ ഉദ്ഘാടനത്തിന് ബോളിവുഡ് താരമെത്തിയതിന്റെ ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. സിനിമാ മേഖലയിൽ ബന്ധങ്ങളുള്ള ഫാസില്‍ ആഡംബര വാഹനപ്രിയനാണ്. കേസുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രതികരണം തേടിയെങ്കിലും ഫാസില്‍ ഒഴിഞ്ഞ് മാറുകയായിരുന്നു.