കൈക്കൂലി വാങ്ങുന്നതിനിടെ സർക്കാർ ഏജൻസിയിലെ ഒരു ഇൻസ്‌പെക്ടർ കുവൈത്തിൽ അറസ്റ്റിൽ. തന്‍റെ വർക്ക്‌ഷോപ്പിന് സ്ഥിരമായി അടച്ചുപൂട്ടാനുള്ള ഉത്തരവ് ലഭിച്ചതിനെത്തുടർന്ന് ഒരു പ്രവാസി വർക്ക്‌ഷോപ്പ് ഉടമയാണ് പൊലീസിനെ സമീപിച്ചത്.

കുവൈത്ത് സിറ്റി: കുവൈത്തിൽ കൈക്കൂലി വാങ്ങുന്നതിനിടെ സർക്കാർ ഏജൻസിയിലെ ഒരു ഇൻസ്‌പെക്ടർ അറസ്റ്റിൽ. 50,000 ദിനാർ (ഏകദേശം $162,900 ഡോളർ) കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. ക്രിമിനൽ സെക്യൂരിറ്റി സെക്ടറിന് കീഴിലുള്ള ഫോർജറി ആൻഡ് കൗണ്ടർഫീറ്റിംഗ് ഡിപ്പാർട്ട്‌മെന്‍റ് ആണ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തത്. കൃത്യമായി ആസൂത്രണം ചെയ്ത ഓപ്പറേഷന് ശേഷമായിരുന്നു അറസ്റ്റ്.

തന്‍റെ വർക്ക്‌ഷോപ്പിന് സ്ഥിരമായി അടച്ചുപൂട്ടാനുള്ള ഉത്തരവ് ലഭിച്ചതിനെത്തുടർന്ന് ഒരു പ്രവാസി വർക്ക്‌ഷോപ്പ് ഉടമയാണ് പൊലീസിനെ സമീപിച്ചത്. ബന്ധപ്പെട്ട സർക്കാർ ഏജൻസിയിലെ ഇൻസ്‌പെക്ടറാണെന്ന് അവകാശപ്പെട്ട ഒരു വ്യക്തി തന്നെ വിളിച്ചതായി പരാതിക്കാരൻ വിശദീകരിച്ചു. വർക്ക്‌ഷോപ്പ് വീണ്ടും തുറക്കാൻ കഴിയുന്ന രീതിയിൽ സ്ഥിരമായ അടച്ചുപൂട്ടൽ താത്കാലികമായി മാറ്റിക്കൊടുക്കാമെന്നും, ഇതിന് പകരമായി മൊത്തം 200,000 ദിനാർ നൽകണമെന്നും അഡ്വാൻസായി 50,000 ദിനാർ നൽകണമെന്നും ഇൻസ്‌പെക്ടർ ആവശ്യപ്പെട്ടു. അൽ-അബ്ദലി ഏരിയയിലുള്ള തന്‍റെ ഫാമിൽ വെച്ച് പണം കൈമാറണമെന്ന് ഇൻസ്‌പെക്ടർ ആവശ്യപ്പെട്ടതായി വൃത്തങ്ങൾ കൂട്ടിച്ചേർത്തു. ഇവിടെ വെച്ചാണ് ഇൻസ്‌പെക്ടറെ പൊലീസ് പിടികൂടിയത്.