കോക്പിറ്റില്‍ കൊച്ചുമകന്‍; വല്ല്യുപ്പക്കും വല്ല്യുമ്മക്കും നസീം ആകാശത്തൊരുക്കിയ സര്‍പ്രൈസ്, ഇത് സ്വപ്നയാത്ര
കരിപ്പൂരിൽ നിന്ന് ഷാർജയിലേക്ക് വിമാനം കയറുമ്പോൾ ഏന്തു ഹാജിയും കുഞ്ഞായിശയും സ്വപ്നത്തിൽ പോലും കരുതിയില്ല ആ വിമാനം പറത്തുന്നത് തങ്ങളുടെ പ്രിയപ്പെട്ട നസി ആയിരിക്കുമെന്ന്. വല്ല്യു പ്പക്കും വല്ല്യുമ്മക്കുമായി നസീം കാത്തുവെച്ചത് ഒരു 'ആകാശ സർപ്രൈസാ'യിരുന്നു.

ഷാർജ: കൊച്ചുമകൻ നസി എന്ന അഹമ്മദ് നസീം പൈലറ്റാകാനാണ് പഠിക്കുന്നതെന്ന് അറിഞ്ഞപ്പോൾ മുതൽ കോഴിക്കോട് താനാളൂർ അരീക്കാട് വടക്കേതിൽ ഏന്തു ഹാജിയും ഭാര്യ കുഞ്ഞായിശയും പലപ്പോഴായി ഒരു ആഗ്രഹം പറയുമായിരുന്നു, കൊച്ചുമകൻ പറത്തുന്ന വിമാനത്തിൽ കയറി ഗൾഫിൽ പോകണമെന്ന്. ‘നീ പറത്തുന്ന വിമാനത്തിൽ കയറി ഒന്ന് ഗൾഫിലേക്ക് പോകണ’മെന്ന വല്യുമ്മയുടെ വാക്കുകൾ നസീം ഹൃദയത്തിലേറ്റി, അവരുടെ ആഗ്രഹം സഫലമാക്കി.
കരിപ്പൂരിൽ നിന്ന് ഷാർജയിലേക്ക് വിമാനം കയറുമ്പോൾ ഏന്തു ഹാജിയും കുഞ്ഞായിശയും സ്വപ്നത്തിൽ പോലും കരുതിയില്ല ആ വിമാനം പറത്തുന്നത് തങ്ങളുടെ പ്രിയപ്പെട്ട നസി ആയിരിക്കുമെന്ന്. വല്ല്യു പ്പക്കും വല്ല്യുമ്മക്കുമായി നസീം കാത്തുവെച്ചത് ഒരു 'ആകാശ സർപ്രൈസാ'യിരുന്നു.
ഏന്തു ഹാജിയുടെയും കുഞ്ഞായിശയുടെയും മകൾ ഷാർജയിൽ താമസിക്കുന്ന സമീറയുടെയും സിപി നാസറിന്റെയും മകനാണ് അഹമ്മദ് നസീം. സംഗീത അധ്യാപകനാണ് നസീമിന്റെ പിതാവ്. ഇവർ കുടുംബസമേതം ഷാർജയിലാണ് താമസം. നസീം പഠിച്ചതും അവിടെയായിരുന്നു. ഷാർജയിൽ ആർക്കിടെക്ടായ ഷാന നസ്റിനും വിദ്യാർഥിനി ഷാദിയയുമാണ് സഹോദരിമാർ. പൈലറ്റ് ലൈസൻസ് നേടി എയർ അറേബ്യയിൽ ജോലിയിൽ പ്രവേശിച്ച ശേഷം ആദ്യ യാതസ്റ്റര തന്നെ കരിപ്പൂരിൽ നിന്ന് ഷാർജയിലേക്കായിരുന്നു. മനസ്സിലെ ആഗ്രഹത്തിന് എയർ അറേബ്യ ഉദ്യോഗസ്ഥർ പിന്തുണ നൽകിയതോടെ ഉമ്മയെ പോലും അറിയിക്കാതെ നസീം വല്ല്യുപ്പയ്ക്കും വല്ല്യുമ്മയ്ക്കും ടിക്കറ്റും വിസയും ശരിയാക്കി. മുൻനിരയിൽ സീറ്റും വീൽ ചെയറടക്കം സൗകര്യങ്ങളും ഒരുക്കി. ധാരാളം വിദേശയാത്രകൾ ചെയ്ത ഏന്തു ഹാജിക്കും കുഞ്ഞായിശക്കും ആദ്യ വിമാന യാത്ര അല്ലെങ്കിൽ പോലും മറ്റാരും കൂടെയില്ലാത്തതിന്റെ വിഷമം ഉണ്ടായിരുന്നു. എന്നാൽ നസീം കാത്തുവെച്ച സർപ്രൈസ് അവരുടെ ഹൃദയം നിറച്ചു.
Read Also - അടിച്ചു മോനേ; നമ്പറുകള്‍ തെരഞ്ഞെടുത്ത രീതി മനോജിന് വന്‍ ഭാഗ്യം കൊണ്ടുവന്നു, സമ്മാനമായി ലഭിച്ചത് 17 ലക്ഷം
യാത്രക്ക് മുമ്പുള്ള അനൗൺസ്മെന്റിനൊപ്പമാണ് ഈ വിമാനത്തിൽ തന്റെ വല്ല്യുപ്പയും വല്ല്യുമ്മയും ഉണ്ടെന്ന് നസീം പറയുന്നത്. ഇതോടെയാണ് കൊച്ചുമകനാണ് കോക്പിറ്റിലെന്ന് ഇവർ അറിയുന്നതും. സഹയാത്രക്കാർ ഹർഷാരവത്തോടെ ഇവരെ സ്വീകരിച്ചു. ഒരിക്കലും മറക്കാത്ത, ആഗ്രഹസഫലീകരണത്തിന്റെ ആകാശയാത്രയായി ഏന്തു ഹാജിക്കും കുഞ്ഞായിശക്കുമിത്. ഷാർജയിൽ ഏന്തു ഹാജിയും കുഞ്ഞയിശയും ഷാർജയിൽ സുഖമായെത്തി. രണ്ടു മാസത്തിനുശേഷം ഇവർ നാട്ടിലേക്കു മടങ്ങും.