ഓഗസ്റ്റ് 26നാണ് സംഭവം ഉണ്ടായത്. വിമാനത്തിലെ യാത്രക്കാരിയായ സൂസന്‍ ബെന്‍സണ്‍ ആണ് ഇത് പുറത്തുവിട്ടത്. സൂസന്‍ ഓഗസ്റ്റ് 29ന് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് സംഭവം വിവരിക്കുന്നത്. 

സിയാറ്റില്‍: ഛര്‍ദ്ദി അവശിഷ്ടങ്ങള്‍ പറ്റിയ സീറ്റില്‍ ഇരിക്കാന്‍ വിസമ്മതിച്ച യാത്രക്കാരെ വിമാനത്തില്‍ നിന്ന് ഇറക്കി വിട്ടു. ലാസ് വെഗാസില്‍ നിന്ന് മോണ്‍ട്രിയോളിലേക്ക് പോകുകയായിരുന്ന എയര്‍ കാനഡ വിമാനത്തിലാണ് സംഭവം ഉണ്ടായത്.

ഓഗസ്റ്റ് 26നാണ് സംഭവം ഉണ്ടായത്. വിമാനത്തിലെ യാത്രക്കാരിയായ സൂസന്‍ ബെന്‍സണ്‍ ആണ് ഇത് പുറത്തുവിട്ടത്. സൂസന്‍ ഓഗസ്റ്റ് 29ന് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് സംഭവം വിവരിക്കുന്നത്. 
വിമാനത്തിലെ ജീവനക്കാരോട് അപമര്യാദയായി പെരുമാറിയെന്ന് പറഞ്ഞാണ് രണ്ട് യാത്രക്കാരെ വിമാനത്തില്‍ നിന്ന് ഇറക്കി വിട്ടതെന്ന് സൂസന്‍ പറയുന്നു. 

'വിമാനത്തില്‍ അല്‍പ്പം ദുര്‍ഗന്ധം ഉണ്ടായിരുന്നു. പക്ഷേ പ്രശ്‌നം എന്താണെന്ന് ആദ്യം ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. പിന്നീടാണ് മനസ്സിലായത് നേരത്തെ നടത്തിയ സര്‍വീസിനിടെ ഒരാള്‍ ഛര്‍ദ്ദിച്ചിരുന്നു. തുടര്‍ന്ന് എയര്‍ കാനഡ ജീവനക്കാര്‍ വളരെ വേഗം ഇത് വൃത്തിയാക്കിയെങ്കിലും ഛര്‍ദ്ദിയുടെ അവശിഷ്ടങ്ങള്‍ പൂര്‍ണമായും വൃത്തിയാക്കിയിരുന്നില്ല. യാത്രക്കാര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ ദുര്‍ഗന്ധം ഒഴിവാക്കാന്‍ ജീവനക്കാര്‍ അവിടെ കാപ്പിപ്പൊടിയും പെര്‍ഫ്യൂമും ഉപയോഗിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. സീറ്റും സീറ്റ് ബെല്‍റ്റും നനഞ്ഞിരിക്കുകയാണെന്നും ഛര്‍ദ്ദിയുടെ അവശിഷ്ടങ്ങള്‍ ഇപ്പോഴും അവിടെയുണ്ടെന്നും യാത്രക്കാര്‍ വിമാനത്തിലെ ജീവനക്കാരെ പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിച്ചു. ഫ്‌ലൈറ്റ് അറ്റന്‍ഡന്റ് ക്ഷമാപണം നടത്തുകയും വിമാനം ഫുള്‍ ആയതിനാല്‍ മറ്റൊന്നും ചെയ്യാനാവില്ലെന്ന് പറയുകയും ചെയ്തു'- സൂസന്‍ കുറിച്ചു.

Read Also -  കേരളത്തിലേക്ക് പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ച് രണ്ട് വിമാന കമ്പനികള്‍ കൂടി

കുറച്ച് നേരത്തേക്ക് യാത്രക്കാരും ജീവനക്കാരും ഇതേ കുറിച്ച് സംസാരിച്ചു. എന്നാല്‍ വിമാനത്തിന് പോകണമെന്നും അല്ലെങ്കില്‍ നോ ഫ്‌ലൈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് പൈലറ്റ് യാത്രക്കാര്‍ക്ക് അന്ത്യശാസനം നല്‍കിയതോടെ സ്ഥിതി വഷളായി. പൈലറ്റ് എത്തി ഒന്നുകില്‍ അവര്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം വിമാനത്തില്‍ നിന്ന് ഇറങ്ങാമെന്നും അല്ലെങ്കില്‍ സുരക്ഷാ ഉദ്യോഗസ്ഥരെത്തി വിമാനത്തില്‍ നിന്ന് പുറത്താക്കുമെന്നും സ്ത്രീ യാത്രക്കാരോട് പറഞ്ഞു. തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥരെത്തി രണ്ട് വനിതാ യാത്രക്കാരെ വിമാനത്തില്‍ നിന്ന് ഇറക്കി വിടുകയായിരുന്നെന്ന് സൂസന്‍ വിശദമാക്കി. ഈ ഗുരുതരമായ കാര്യം അവലോകനം ചെയ്യുകയാണെന്നാണ് എയര്‍ കാനഡയുടെ മറുപടി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...