ദുബൈയിൽ അനുവദിക്കപ്പെട്ട ഗോൾഡൻ വിസകളുടെ എണ്ണത്തിൽ വർധനവ്
സ്പോൺസറില്ലാതെയും, വിവിധ ആനുകൂല്യങ്ങളോടെയും രാജ്യത്തേക്ക് വരാനും പോകാനും കഴിയുന്നതാണ് പത്ത് വർഷം കാലാവധിയുള്ള ഗോൾഡൻ വിസ.

ദുബൈ: ദുബൈയിൽ അനുവദിക്കപ്പെട്ട ഗോൾഡൻ വിസകളുടെ എണ്ണത്തിൽ വർധനവ്.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ഇതുവരെ അനുവദിച്ച ഗോൾഡൻ വിസകളുടെ എണ്ണത്തില്‍ 52 ശതമാനമാണ് ഉയർന്നത്.
സ്പോൺസറില്ലാതെയും, വിവിധ ആനുകൂല്യങ്ങളോടെയും രാജ്യത്തേക്ക് വരാനും പോകാനും കഴിയുന്നതാണ് പത്ത് വർഷം കാലാവധിയുള്ള ഗോൾഡൻ വിസ. വ്യക്തികൾക്കുള്ള ആദരമായും, സമൂഹത്തിൽ ഉയർന്ന സ്ഥാനമുള്ളവർക്കും ഗോൾഡൻ വിസ അനുവദിക്കാറുണ്ട്. ദുബൈയിൽ റെസിഡൻസ് വിസ കിട്ടിയവരുടെ എണ്ണത്തിലും വർധനവുണ്ട്. 63 ശതമാനമാണ് വർധനവ്. ടൂറിസം രംഗത്ത് 21 ശതമാനത്തിന്റെയും വളർച്ചയുണ്ടായി. ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്സ് വ്യക്തമാക്കിയതാണ് ഇക്കാര്യം.
Read Also - ഇന്ത്യ- സൗദി ഇൻവെസ്റ്റ്‍മെന്‍റ് ഫോറത്തില്‍ സുപ്രധാന തീരുമാനങ്ങള്‍; ഇരു രാജ്യങ്ങളിലും ഓഫീസുകൾ തുറക്കും
നിരവധി ബിസിനസുകാര്‍ക്കും ചലച്ചിത്ര താരങ്ങള്‍ക്കും ഉള്‍പ്പെടെ ഗോള്‍ഡന്‍ വിസകള്‍ ലഭിച്ചിരുന്നു. മലയാള സിനിമാ മേഖലയില്‍ നിന്ന് പല താരങ്ങള്‍ക്കും ഗോള്‍ഡന്‍ വിസ ലഭിച്ചിട്ടുണ്ട്. അതേസമയം യുഎഇയിലെ സര്‍വകലാശാലാ പരീക്ഷകളിലും ഹൈസ്‍കൂള്‍ പരീക്ഷകളിലും ഈ വര്‍ഷം മികച്ച വിജയം നേടിയ പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് ഗോള്‍ഡന്‍ വിസകള്‍ അനുവദിച്ചിരുന്നു. രാജ്യത്തെ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. അതോറിറ്റി ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ സുഹൈല്‍ സഈദ് അല്‍ ഖലീല്‍ ഗോള്‍ഡന്‍ വിസകള്‍ നേടിയ വിദ്യാര്‍ത്ഥികളെ അഭിനന്ദിച്ചു
സ്‍കൂള്‍ തലത്തിലും സര്‍വകലാശാലാ തലങ്ങളിലും മികച്ച വിജയം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഗോള്‍ഡന്‍ വിസകള്‍ അനുവദിക്കുമെന്ന് നേരത്തെ തന്നെ യുഎഇ അധികൃതര്‍ അറിയിച്ചിരുന്നു. യുഎഇയില്‍ ഇക്കഴിഞ്ഞ വര്‍ഷം ഹൈസ്‍കൂള്‍ പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളുമായി ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇവര്‍ക്ക് തുടര്‍ പഠനങ്ങള്‍ക്കുള്ള സാമ്പത്തിക സഹായവും പ്രശസ്തമായ സര്‍വകലാശാലകളിലേക്കുള്ള സ്‍കോളര്‍ഷിപ്പുകളും ലഭ്യമാക്കുമെന്ന് അദ്ദേഹം അവരോട് പറഞ്ഞു. ഹൈസ്‍കൂള്‍ പരീക്ഷയില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥിയെ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് നേരിട്ട് ഫോണില്‍ വിളിച്ച് അഭിനന്ദിക്കുകയും ചെയ്തിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...