നാശനഷ്ടങ്ങള്‍ സംഭവിച്ച വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് ലഭിക്കുന്നതിന് വേണ്ട സര്‍ട്ടിഫിക്കറ്റുകള്‍ക്കായി ഷാര്‍ജ പൊലീസിന്റെ ആപ് വഴി അപേക്ഷ സമര്‍പ്പിക്കാം.

ഷാര്‍ജ: യുഎഇയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത് കനത്ത മഴയില്‍ നിരവധി വാഹനങ്ങള്‍ക്ക് ഉള്‍പ്പെടെ നാശനഷ്ടങ്ങള്‍ സംഭവിച്ചിരുന്നു. കേടുപാടുകള്‍ സംഭവിച്ച വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കാന്‍ സംവിധാനമൊരുക്കി ഷാര്‍ജ പൊലീസ്.

നാശനഷ്ടങ്ങള്‍ സംഭവിച്ച വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് ലഭിക്കുന്നതിന് വേണ്ട സര്‍ട്ടിഫിക്കറ്റുകള്‍ക്കായി ഷാര്‍ജ പൊലീസിന്റെ ആപ് വഴി അപേക്ഷ സമര്‍പ്പിക്കാം. ഇത് വിശദമാക്കുന്ന വീഡിയോ ഷാര്‍ജ പൊലീസ് പുറത്തിറക്കിയിട്ടുണ്ട്. ഷാര്‍ജ പൊലീസിന്റെ ആപ്ലിക്കേഷനില്‍ പൊലീസ് സര്‍വീസ് തെരഞ്ഞെടുക്കണം. അതില്‍ 'to whom it may concern' എന്ന ഓപ്ഷന്‍ തെരഞ്ഞെടുത്ത് നാശനഷ്ടങ്ങളുടെ വിശദ വിവരങ്ങള്‍, എവിടെ, എപ്പോള്‍ എന്നീ വിവരങ്ങളും ചിത്രങ്ങളും വാഹന ഉടമയുടെ സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷുറസ് രേഖ എന്നിവയും സൈറ്റില്‍ അപ്ലോഡ് ചെയ്യണം. സമ്പൂര്‍ണ ഇന്‍ഷുറന്‍സ് ഉള്ളവര്‍ക്ക് കാലാവസ്ഥയുമായി ബന്ധപ്പെട്ട നാശനഷ്ടങ്ങള്‍ക്കും കവറേജ് ലഭിക്കും.

Read Also - പ്രവാസികള്‍ക്ക് ഇരുട്ടടിയായി വിമാനക്കൂലി കൊള്ള, മൂന്നിരട്ടി തുക; നടപടി ആവശ്യപ്പെട്ട് അടിയന്തരപ്രമേയ നോട്ടീസ്

അതേസമയം കനത്ത മഴയിലും കാറ്റിലും പല കടകളുടെ നെയിം ബോര്‍ഡുകള്‍ നശിച്ചിരുന്നു. കടകളിലെ പല സാധനങ്ങളും വെള്ളത്തില്‍ വീഴുകയും ചെയ്തു. അബുദാബിയിലെ അല്‍ ഹയാറില്‍ പരസ്യ ബോര്‍ഡ് കാറിന് മുകളിലേക്ക് വീണു. കാര്‍ യാത്രക്കാരായ കുടുംബം അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ചില കടകളുടെ മേല്‍ക്കൂരകള്‍ ശക്തമായ കാറ്റില്‍ പാറിപ്പോയി.

സഹായം അഭ്യര്‍ഥിച്ച് നൂറിലധികം കോളുകളാണ് ശനിയാഴ്ച ദുബൈ മുന്‍സിപ്പാലിറ്റിക്ക് ലഭിച്ചത്. ദുബൈയിലെ പരിസര പ്രദേശങ്ങളില്‍ കടപുഴകി വീണ മരങ്ങള്‍ നീക്കം ചെയ്യാന്‍ അഭ്യര്‍ഥിച്ചുള്ള കോളുകളായിരുന്നു ഇതില്‍ 69 എണ്ണം. പ്രധാന റോഡുകളില്‍ 16 സ്ഥലങ്ങളില്‍ മരങ്ങള്‍ വീണു. വെള്ളക്കെട്ടുകള്‍ നീക്കം ചെയ്യാന്‍ അഭ്യര്‍ഥിച്ചായിരുന്നു 18 കോളുകള്‍. വിവിധ സ്ഥലങ്ങളില്‍ കടപുഴകിയ മരങ്ങള്‍ ഷാര്‍ജ മുന്‍സിപ്പാലിറ്റിയും ദുബൈ മുന്‍സിപ്പാലിറ്റിയും ചേര്‍ന്ന് നീക്കം ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. കാലാവസ്ഥയുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യത്തില്‍ എമര്‍ജന്‍സി നമ്പറായ 800900 വിളിക്കുക. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...