മന്ത്രാലയത്തിലെ ഡോക്ടർമാരുടെ എണ്ണം കുറവായതിനാൽ ഇവരുടെ സേവനം മന്ത്രാലയത്തിന് അത്യാവശ്യമാണ്.
കുവൈത്ത് സിറ്റി: ആശുപത്രികളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ജോലി ചെയ്തിരുന്ന നിരവധി പ്രവാസി ഡോക്ടർമാരെ വീണ്ടും നിയമിക്കുന്ന കാര്യം ആരോഗ്യമന്ത്രാലയം പരിഗണിക്കുന്നു. വിവിധ ആശുപത്രികളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ജോലി ചെയ്തിരുന്ന ഏകദേശം 100 ഡോക്ടർമാരുടെ കാര്യമാണ് മന്ത്രാലയം പുനഃപരിശോധിക്കുന്നത്.
മന്ത്രാലയത്തിലെ ഡോക്ടർമാരുടെ എണ്ണം കുറവായതിനാൽ ഇവരുടെ സേവനം മന്ത്രാലയത്തിന് അത്യാവശ്യമാണ്. നിയമപരമായ വിരമിക്കല്‍ പ്രായമെത്തിയതിനാൽ ഈ ഡോക്ടർമാരുടെ സേവനം മാസങ്ങൾക്ക് മുമ്പാണ് അവസാനിപ്പിച്ചത്.
നിബന്ധനകൾക്ക് കീഴിലാണ് ഇവരെ വീണ്ടും നിയമിക്കുക. ഈ ഡോക്ടർമാർ നേരത്തെ ജോലി ചെയ്തിരുന്ന ആരോഗ്യ മേഖലകൾ ഈ പ്രദേശങ്ങൾക്ക് അവരെ ആവശ്യമാണെന്ന് കാണിച്ച് കത്തുകൾ അയച്ചിട്ടുണ്ട്. മന്ത്രാലയം ഇത് പഠിക്കുകയാണെന്നും അടുത്ത ദിവസങ്ങളിൽ നടപടി സ്വീകരിക്കുമെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു.
Read Also - പ്രവാസി നഴ്സുമാര്‍ക്ക് സുപ്രധാന മാർഗനിർദേശങ്ങളുമായി ഇന്ത്യൻ എംബസി
വ്യാപക പരിശോധന; നിയമം ലംഘിച്ച 7,685 പ്രവാസികളെ നാടുകടത്തി
കുവൈത്ത് സിറ്റി: കുവൈത്തില്‍ കഴിഞ്ഞ രണ്ട് മാസത്തിനിടെ നിയമലംഘകരായ 7,685 പ്രവാസികളെ നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. താമസ, കുടിയേറ്റ നിയമങ്ങള്‍ ലംഘിച്ചതിനാണ് ഇവരെ പിടികൂടി നാടുകടത്തിയത്.
സെപ്തംബറില്‍ മാത്രം 3,837 പേരെയാണ് നാടുകടത്തിയത്. ഇതില്‍ 2,272 പേര്‍ പുരുഷന്‍മാരും 1,565 പേര്‍ സ്ത്രീകളുമാണ്. സ്‌പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടി പോയവരും ഇതില്‍പ്പെടും. രാജ്യത്തെ നിയമങ്ങള്‍ ലംഘിച്ച 3,848 പ്രവാസികളെ ഓഗസ്റ്റ് മാസത്തില്‍ നാടുകടത്തിയതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വെളിപ്പെടുത്തി. നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധനകള്‍ തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
അതേസമയം 800 പ്രവാസികളെ പിരിച്ചുവിടാന്‍ തീരുമാനിച്ചതായി പ്രഖ്യാപിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു. പിരിച്ചുവിടല്‍ പ്രാബല്യത്തില്‍ വരുന്നതിന് മുമ്പായി തങ്ങളുടെ തൊഴില്‍പരമായ കാര്യങ്ങള്‍ ശരിയാക്കാന്‍ ജീവനക്കാര്‍ക്ക് ഒരു മാസത്തെ ഗ്രേസ് പിരീഡ് നല്‍കിയിട്ടുണ്ട്. കൂട്ട പിരിച്ചുവിടലിന് മന്ത്രാലയം വ്യക്തമായ കാരണങ്ങളൊന്നും നല്‍കിയിട്ടില്ലെങ്കിലും നിലവിലെ സ്വദേശിവത്കരണ നയവുമായി ബന്ധപ്പിച്ചാണ് ഈ നീക്കമെന്നാണ് കരുതുന്നത്. പിരിച്ചുവിടുന്നതില്‍ ഭൂരിഭാഗവും അറബ് രാജ്യങ്ങളില്‍ നിന്നുള്ളവരാണ്.
തൊഴില്‍ അവസരങ്ങളില്‍ സ്വദേശികള്‍ക്ക് മുന്‍ഗണന നല്‍കാനുള്ള മാര്‍ഗമെന്ന നിലയില്‍ രാജ്യത്തെ വിവിധ മേഖലകളില്‍ വിദേശി തൊഴിലാളികള്‍ക്ക് പകരം കുവൈത്തികളെ നിയമിക്കാനാണ് സ്വദേശിവത്കരണത്തിലൂടെ ലക്ഷ്യമിടുന്നത്. അടുത്തിടെ വിദ്യാഭ്യാസ മന്ത്രാലയത്തില്‍ നിന്നും വിദേശികളെ കൂട്ടത്തോടെ പിരിച്ചുവിട്ടിരുന്നു. രാജ്യത്ത് അധ്യാപകരുടെ കുറവ് ഉണ്ടായിട്ടും കഴിഞ്ഞ അധ്യയന വര്‍ഷാവസാനം കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം ഏകദേശം 1,800 പ്രവാസി അധ്യാപകരെ പിരിച്ചുവിട്ടിരുന്നു.
