ഇന്ത്യൻ സ്കൂൾ മസ്‌ക്കറ്റ് (ഐ.എസ്എം.) രക്ഷിതാക്കളുടെ നേതൃത്വത്തിൽ പരാതി നൽകി 

മസ്കറ്റ്: വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഇന്ത്യൻ സ്കൂൾ മസ്കറ്റ് അധികൃതർക്ക് ഒരുകൂട്ടം രക്ഷിതാക്കളുടെ നേതൃത്വത്തിൽ പരാതി നൽകി. പരാതി നൽകുന്നതിന് മുന്നോടിയായി നടന്ന ഒപ്പു ശേഖരത്തിൽ നിരവധി രക്ഷിതാക്കൾ ഭാഗമായി.

ഒമാനിലെ ഏറ്റവും വലിയ കമ്മ്യൂണിറ്റി സ്കൂൾ ആയ ഇന്ത്യൻ സ്കൂൾ മസ്കറ്റിന്റെ പ്രിൻസിപ്പൽ അടുത്തിടെ രാജിവച്ചിരുന്നു. എന്നാൽ ഇതുവരെയും പുതിയ പ്രിൻസിപ്പാളിനെ നിയമിക്കാൻ സ്കൂൾ അധികൃതർ തയ്യാറാകാത്തതിനാൽ സ്കൂളിന്റെ ദൈനംദിന പ്രവർത്തങ്ങൾ ഉൾപ്പെടെ പല അക്കാഡമിക് പ്രവർത്തങ്ങളും നിശ്ചലാവസ്ഥയിലാണ്. സ്കൂളിൽ നിരവധി അധ്യാപകരുടെ ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടും നിയമനങ്ങൾ നടത്താത്തതിനാൽ പല വിഷയങ്ങൾക്കും വേണ്ടത്ര അധ്യാപകർ ഇല്ലാത്ത സ്ഥിതിവിശേഷമാണ് നിലവിലുള്ളത്. ഏതാനും മാസങ്ങൾക്കുള്ളിൽ സി ബി എസ് ഇ ഉൾപ്പെടെയുള്ള വാർഷിക പരീക്ഷകൾ ആരംഭിക്കാൻ പോകുകയാണ്. അധ്യാപനം കാര്യക്ഷമമായി നടക്കേണ്ട നിർണായക സമയത്ത് സ്കൂളിന് പ്രിൻസിപ്പലോ വേണ്ടത്ര അധ്യാപകരോ ഇല്ലാത്ത അത്യന്തം ഗുരുതരമായ അവസ്ഥ സ്കൂളിൽ നിലനിൽക്കുന്നുവെന്നും, തങ്ങളുടെ കുട്ടികളുടെ ഭാവിയിൽ ആശങ്കയുണ്ടെന്നും രക്ഷിതാക്കൾ ഒന്നടങ്കം അഭിപ്രായപ്പെട്ടു.

ഇന്ത്യൻ സ്കൂളുകളിലെ ഇൻഷുറൻസ് ടെൻഡർ നടപടിക്രമങ്ങളിലെ സുതാര്യത സംബന്ധിച്ചുണ്ടായ ഗൗരവതരമായ ആക്ഷേപങ്ങളിൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞ വർഷം ഡിസംബറിൽ രക്ഷിതാക്കൾ സ്കൂൾ ഡയറക്ടർ ബോർഡിന് പരാതി നൽകിയിരുന്നു. എന്നാൽ പ്രസ്തുത പരാതിയിന്മേൽ അന്വേഷണം നടന്നതായോ മേൽനടപടികൾ സ്വീകരിച്ചതായോ സ്കൂൾ ഡയറക്ടർ ബോർഡിൻറെ ഭാഗത്തുനിന്നും യാതൊരു മറുപടിയും ലഭിച്ചിട്ടില്ലെന്ന് രക്ഷിതാക്കൾ പറഞ്ഞു.

സ്കൂൾ ഡയറക്ടർ ബോർഡിൻറെ കീഴിലുള്ള അക്കാഡമിക് സബ് കമ്മിറ്റി നടപ്പിൽ വരുത്തിയ കേന്ദ്രീകൃത ബുക്ക് പർച്ചെസിങ്ങ് സമ്പ്രദായവുമായി ബന്ധപ്പെട്ടും നിരവധി പ്രശ്നങ്ങളും പരാതികളും നിലനിൽക്കുന്നതായി രക്ഷിതാക്കൾ ചൂണ്ടിക്കാട്ടുന്നു. ചില അധ്യാപർ നടത്തുന്ന അനിയന്ത്രിതമായ സ്വകാര്യ ട്യൂഷൻ സ്കൂളിന്റെ വിദ്യാഭ്യാസനിലവാരത്തെ ദോഷകരമായി ബാധിക്കുന്നതായി രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു. സ്വകാര്യ ട്യൂഷൻ ലോബ്ബികളുടെ ഇടപെടൽ വിദ്യാഭ്യാസ രംഗത്ത് അസമത്വം വർദ്ധിപ്പിക്കുന്നതായും വിദ്യാഭ്യസത്തിന്റെ ഗുണനിലവാരത്തെ പിന്നോട്ടടിക്കുന്ന ഇത്തരം ലോബ്ബികളെ നിയന്ത്രിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

Read Also -  പ്രവാസികള്‍ക്ക് സന്തോഷം; വിനിമയ നിരക്ക് വീണ്ടും ഉയര്‍ന്നു, രണ്ടാഴ്ചക്കുള്ളിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

പരാതിയോടൊപ്പം നിരവധി രക്ഷിതാക്കൾ ഒപ്പിട്ട ഭീമഹർജി രക്ഷിതാക്കളുടെ നേതൃത്വത്തിൽ ഇന്ത്യൻ സ്കൂൾ മസ്കറ്റ് ഡയറക്ടർ ബോർഡ് ചെയർമാൻ ശിവകുമാർ മാണിക്യത്തിന് കൈമാറി. രക്ഷിതാക്കളുടെ പരാതിയെ അത്യന്തം ഗൗരവത്തോടെ കാണുന്നുവെന്നും , പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള നടപടികൾ അതിവേഗം എടുക്കുമെന്നും ചെയർമാൻ ഉറപ്പു നൽകിയതായി രക്ഷിതാക്കളുടെ സംഘത്തിന് നേതൃത്വം നൽകിയ കെ വി വിജയൻ, സുഗതൻ എന്നിവർ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...