യുഎഇയില്‍ ഇടിമിന്നലോട് കൂടിയ കനത്ത മഴ, പലയിടങ്ങളിലും ഗതാഗതം തടസ്സപ്പെട്ടു
കനത്ത മഴയെ തുടര്‍ന്ന് വാഹനമോടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അബുദാബി: യുഎഇയില്‍ പല സ്ഥലങ്ങളിലും കനത്ത മഴ ലഭിച്ചു. ഇന്ന് രാവിലെ മുതല്‍ പലയിടങ്ങളിലും മഴ പെയ്തു. ചില സ്ഥലങ്ങളില്‍ റോഡുകളില്‍ വെള്ളം കെട്ടി നിന്നത് മൂലം ഗതഗാതം മന്ദഗതിയിലാണ്.
കനത്ത മഴയെ തുടര്‍ന്ന് വാഹനമോടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മഴയുടെ പശ്ചാത്തലത്തില്‍ വാഹനമോടിക്കുമ്പോള്‍ വേഗത കുറയ്ക്കണമെന്നും അറിയിപ്പ് നല്‍കിയിട്ടുണ്ട്. തലസ്ഥാന നഗരിയിലെ നിരവധി റോഡുകളില്‍ വേഗപരിധി നിയന്ത്രണ സംവിധാനം ആക്ടിവേറ്റ് ചെയ്തിട്ടുണ്ട്. വേഗപരിധി മണിക്കൂറില്‍ 80 കിലോമീറ്റര്‍ ആയി കുറച്ചിട്ടുണ്ട്. അസ്ഥിരമായ കാലാവസ്ഥ മൂലം അടിയന്തര സാഹചര്യങ്ങളില്‍ ആവശ്യമായി വന്നാല്‍ അബുദാബി മുന്‍സിപ്പാലിറ്റിയുടെ 993 എന്ന നമ്പരില്‍ ബന്ധപ്പെടണമെന്നും അറിയിപ്പുണ്ട്.
നാളെയും മഴയ്ക്ക് സാധ്യതയുണ്ട്. താപനില കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശരാശരി താപനില 30 ഡിഗ്രിയില്‍ താഴെയായിരിക്കുമെന്നും പരമാവധി താപനില 39 ഡിഗ്രി സെല്‍ഷ്യസില്‍ എത്തുമെന്നും കുറഞ്ഞ താപനില 19 ഡിഗ്രി സെല്‍ഷ്യസ് ആകുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
Read Also - മികച്ച ശമ്പളം വാഗ്ദാനം ചെയ്ത് ദുബൈയില്‍ എത്തിച്ചവര്‍ക്ക് നരകയാതന; കേന്ദ്ര ഇടപെടല്‍ വേണമെന്ന് ആവശ്യം
യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്; ബാഗേജിലെ വസ്തുക്കളുടെ മൂല്യം 3,000 റിയാല്‍ കടക്കരുത്
ദോഹ: വ്യോമ, കര, കടല്‍ മാര്‍ഗങ്ങളിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രക്കാരുടെ ബാഗേജ് പരിധി സംബന്ധിച്ച് ഓര്‍മ്മപ്പെടുത്തലുമായി ഖത്തര്‍ കസ്റ്റംസിന്റെ നോട്ടീസ്. യാത്രക്കാരുടെ കൈവശമുള്ള വ്യക്തിഗത സാധനങ്ങളുടെ മൂല്യം 3,000 റിയാലില്‍ കൂടാന്‍ പാടില്ലെന്നാണ് അധികൃതരുടെ നിര്‍ദ്ദേശം.
വ്യക്തിഗത സാധനങ്ങളും സമ്മാനങ്ങളും ഉള്‍പ്പെടെ ബാഗേജിലെ വസ്തുക്കളുടെ മൂല്യം 3,000 ഖത്തര്‍ റിയാലായിരിക്കണം. മറ്റ് കറന്‍സികളിലും ഇതിന് തുല്യമായ മൂല്യമാണെന്ന് ഉറപ്പാക്കണം. വ്യക്തിഗത ഉപയോഗത്തിനുള്ള സാധനങ്ങളുടെ മൂല്യമാണ് ഇത്. വാണിജ്യ ആവശ്യങ്ങള്‍ക്കായി കൊണ്ടുവരുന്ന സാധനങ്ങളുടെ ചട്ടങ്ങളും വ്യവസ്ഥകളും പ്രത്യേകമാണ്. വാണിജ്യ ആവശ്യങ്ങള്‍ ലക്ഷ്യം വെച്ച് കൊണ്ടുവരുന്ന ലഗേജുകള്‍ക്കായി കസ്റ്റംസിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ സന്ദര്‍ശിച്ച് നടപടിക്രമങ്ങളും നിയമങ്ങളും പാലിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം