വ്യാപക പരിശോധന തുടരുന്നു; ഒരാഴ്ചക്കിടെ 9,576 പ്രവാസികളെ നാടുകടത്തി
അതിർത്തി സുരക്ഷാചട്ടം ലംഘിച്ച 3,804 പേരും തൊഴിൽ നിയമ ലംഘകരായ 2,207 പേരും രാജ്യാതിർത്തി വഴി അനധികൃതമായി കടക്കാൻ ശ്രമിക്കുന്നതിനിടെ പിടിയിലായ 827 പേരെയും അറസ്റ്റ് ചെയ്തു.

റിയാദ്: സൗദി അറേബ്യയിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമ ലംഘനങ്ങൾക്ക് നിയ മനടപടി നേരിട്ട 9,576 വിദേശികളെ നാടുകടത്തിയെന്ന് അധികൃതര്‍ അറിയിച്ചു. ഇക്കഴിഞ്ഞ സെപ്തംബര്‍ ഏഴു മുതൽ സെപ്റ്റംബർ 13 വരെയുള്ള ഒരാഴ്ചക്കുള്ളിലാണ് ഇത്രയും പേര്‍ക്കെതിരായ നടപടി ഉണ്ടായത്. ഇതേ കാലയളവിൽ രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ നടത്തിയ റെയ്ഡുകളിൽ 15,812ഓളം വിദേശികളെ നിയമ ലംഘനങ്ങൾക്ക് പുതിയതായി പിടികൂടിയിട്ടുണ്ടെന്നും സൗദി അറേബ്യന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഒരാഴ്ചയ്ക്കിടെ പിടിയിലായ 15,812 പേരില്‍ 9,801 പേർ സൗദി അറേബ്യയിലെ താമസ നിയമങ്ങള്‍ ലംഘിച്ചവരാണ്. അതിർത്തി സുരക്ഷാചട്ടം ലംഘിച്ച 3,804 പേരും തൊഴിൽ നിയമ ലംഘകരായ 2,207 പേരും രാജ്യാതിർത്തി വഴി അനധികൃതമായി കടക്കാൻ ശ്രമിക്കുന്നതിനിടെ പിടിയിലായ 827 പേരെയും അറസ്റ്റ് ചെയ്തു. സൗദി അറേബ്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടെ അറസ്റ്റിലായവരില്‍ 61 ശതമാനം പേര്‍ യമനികളും 18 ശതമാനം പേര്‍ എത്യോപ്യക്കാരും 21 ശതമാനം പേര്‍ മറ്റ് രാജ്യക്കാരുമാണ്.
45 പേർ സൗദി അറേബ്യയിൽ നിന്ന് അനധികൃതമായി പുറത്തുകടക്കാൻ ശ്രമിക്കുന്നതിനിടെയും പിടിക്കപ്പെട്ടു. താമസ, തൊഴിൽ നിയമ ലംഘകരെ കടത്തിക്കൊണ്ടു വരികയും നിയമ ലംഘകര്‍ക്ക് അഭയം നൽകുകയും ചെയ്തുവന്ന 15 പേരും അറസ്റ്റിലായിട്ടുണ്ട്.
44,016 നിയമലംഘകർ നിലവിൽ നടപടിക്രമങ്ങൾക്ക് വിധേയരായിട്ടുണ്ട്. അതിൽ 36,701 പുരുഷന്മാരും 7,315 സ്ത്രീകളുമാണ്. ഇതിൽ 37,221പേരുടെ യാത്രാരേഖകൾ ശരിയാക്കുന്നതിന് അവരവരുടെ രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങളുമായി ബന്ധപ്പെട്ടു വരികയാണ്. 2,017 പേരുടെ യാത്രാനടപടികൾ പൂർത്തിയായി വരുന്നു.
Read Also - പ്രവാസികള്‍ക്ക് തിരിച്ചടി; ഇന്ത്യയിലേക്കുള്ള മുഴുവന്‍ സര്‍വീസുകളും നിര്‍ത്തുന്നതായി അറിയിച്ച് വിമാന കമ്പനി
സൗദി അറേബ്യയിലെ ഇത്തരം തൊഴില്‍, താമസ, അതിര്‍ത്തി നിയമ ലംഘകർക്ക് ഗതാഗത, പാർപ്പിട സൗകര്യങ്ങൾ നൽകുന്നവർക്കും കടുത്ത ശിക്ഷ ലഭിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 15 വർഷം വരെ തടവും പരമാവധി 10 ലക്ഷം റിയാൽ പിഴയുമാണ് ഇങ്ങനെ പിടിക്കപ്പെട്ടാല്‍ കിട്ടുന്ന ശിക്ഷ. മാത്രമല്ല, വാഹനങ്ങളും താമസ സൗകര്യം ഒരുക്കിയ കെട്ടിടങ്ങളും കണ്ടുകെട്ടുമെന്നും ആഭ്യന്തര മന്ത്രാലയം താക്കീത് നൽകി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...