വിദേശ രാജ്യങ്ങളിൽനിന്നും ഈ ഹജ്ജ് കാലത്ത് ഇരുപതു ലക്ഷത്തോളം തീർത്ഥാടകർ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഹജ്ജ് -ഉംറ മന്ത്രാലയം അറിയിച്ചു

റിയാദ്: ഹജ്ജ് നിർവ്വഹിക്കാനായി ശനിയാഴ്ച വരെ എത്തിയ വിദേശികളുടെ എണ്ണം 13 ലക്ഷം കവിഞ്ഞു. ആറ് ശതമാനത്തിന്‍റെ വർധനയാണിത്.
വിദേശ രാജ്യങ്ങളിൽനിന്നും ഈ ഹജ്ജ് കാലത്ത് ഇരുപതു ലക്ഷത്തോളം തീർത്ഥാടകർ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഹജ്ജ് -ഉംറ മന്ത്രാലയം അറിയിച്ചു.

ജവാസാത് ഡയറക്‌ട്രേറ്റിന്റെ കണക്കു പ്രകാരം ശനിയാഴ്ചവരെ 13,02,192 വിദേശ തീർത്ഥാടകർ ഹജ്ജ് കർമ്മം നിർവ്വഹിക്കാനായി എത്തി.
കഴിഞ്ഞ വർഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ സന്ദർശകരുടെ എണ്ണത്തിൽ ആറു ശതമാനം വർദ്ധനവുണ്ട്.
തീർത്ഥാടകാരിൽ 12,19,725 പേര് വ്യോമ മാർഗമാണ് എത്തിയത്. 67,799 പേര് കര മാർഗവും 14,668 പേര് കടൽ മാർഗവുമാണ് എത്തിയതെന്ന് ജവാസാത് ഡയറക്‌ട്രേറ്റ് വ്യക്തമാക്കി.

അതേസമയം ഈ വർഷത്തെ ഹജ്ജ് സീസൺ ആരംഭിച്ചതിനു ശേഷം മക്കയിൽ പിറന്ന ആദ്യ കണ്മണിക്ക് ജന്മം നൽകിയത് ഇന്ത്യൻ തീർത്ഥാടകയാണ്. ഇരുപത്തിയൊന്നുകാരിയായ ഷാഹിൻ കർബാൻ കഴിഞ്ഞ ചൊവ്വാഴ്ചയാണ് മക്കയിലെ മെറ്റേണിറ്റി ആൻഡ് ചൈൽഡ് ഹോസ്പിറ്റലിൽ പെൺകുട്ടിക്ക് ജന്മം നൽകിയത്‌. കഴിഞ്ഞ വർഷം ഹജ്ജ് നിർവ്വഹിക്കാനെത്തിയ ഒൻപതു വനിതകളാണ് മക്കയിൽ പ്രസവിച്ചത്.