മക്കയിലെത്തിയ ശേഷം ന്യുമോണിയ ബാധയെ തുടർന്ന് ചികിത്സ തേടിയിരുന്നു.

റിയാദ്: ഇക്കഴിഞ്ഞ ഹജ്ജിന് കേരള ഹജ്ജ് കമ്മിറ്റി മുഖേന എത്തിയ ശേഷം രോഗം ബാധിച്ച് ചികിത്സയിലിരുന്ന മലപ്പുറം സ്വദേശിനിയെ നാല് മാസത്തിനുശേഷം നാട്ടിലെത്തിച്ചു. കോട്ടക്കൽ രണ്ടത്താണി സ്വദേശിനി കുഞ്ഞിപ്പാത്തുമ്മക്കാണ് ഇന്ത്യൻ കോൺസുലേറ്റും സാമൂഹിക പ്രവർത്തകരും തുണയായത്. ജിദ്ദയിൽനിന്ന് കൊച്ചിയിലേക്കുള്ള സൗദി എയർലൈൻസ് വിമാനത്തിലാണ് ഇവരെ നാട്ടിലെത്തിച്ചത്. കോഴിക്കോട് നിന്നുള്ള ആദ്യ ഹജ്ജ് സംഘത്തിൽ ഭർത്താവിനും മകളോടൊപ്പവുമായിരുന്നു ഇവർ ഹജ്ജിനെത്തിയിരുന്നത്.

Add Asianetnews as a Preferred SourcegooglePreferred

മക്കയിലെത്തിയ ശേഷം ന്യുമോണിയ ബാധയെ തുടർന്ന് ചികിത്സ തേടിയിരുന്നു. തുടർന്ന് ഹജജ് കർമം നിർവഹിച്ചതിന് ശേഷം മദീന സന്ദർശനെത്തിയപ്പോൾ അസുഖം കൂടുതലാവുകയും തുടർന്ന് മദീന കെ.എം.സി.സി വെൽഫയർ വിഭാഗത്തിെൻറ നേതൃത്വത്തിൽ ഹറം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ശേഷം വിദഗ്ധ ചികിത്സക്കായി മദീന കിങ് ഫഹദ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് മാസങ്ങളോളം ഐ.സിയുവിൽ കിടത്തി ചികിത്സയിലായിരുന്നു.

Read Also - മുൻഭാര്യയുമായി വഴക്കിട്ട യുവാവിന്‍റെ 'കടുംകൈ'; എയർപോർട്ട് നിശ്ചലമായത് 18 മണിക്കൂർ, 100ലേറെ വിമാനങ്ങൾ റദ്ദാക്കി

കൂടെയുണ്ടായിരുന്ന ഭർത്താവ് മെയ്തീൻ കുട്ടിയും മകൾ സീനത്തും ഹജജ് വിസയുടെ കാലവധി അവസാനിച്ചതോടെ നാട്ടിലേക്ക് തിരിച്ചിരുന്നു. പിന്നീടുള്ള ഇവരുടെ പരിചരണത്തിനായി നാട്ടിൽനിന്നും മകൻ ഫൈസൽ ഉംറ വിസയിൽ മദീനയിൽ എത്തുകയായിരുന്നു. കുഞ്ഞിപ്പാത്തുമ്മ മദീന കിങ് ഫഹദ് ആശുപത്രിയിൽ ചികിത്സയിലായത് മുതൽ ഇന്ത്യൻ ഹജ്ജ് മിഷൻ മെഡിക്കൽ വിഭാഗവും മദീന കെ.എം.സി.സി വെൽഫയർ വിങ് പ്രവർത്തകരായ ഷഫീഖ് മുവാറ്റുപുഴയും ജസീം പത്തനംതിട്ടയും നിരന്തരമായി ആശുപത്രിയിൽ ബന്ധപ്പെടുകയും അവരുടെ പരിചരണങ്ങൾക്കാവശ്യമായ സഹായങ്ങളുമായി രംഗത്തുണ്ടാകുകയും ചെയ്തിരുന്നു.

യാത്ര ചെയ്യാവുന്ന തരത്തിൽ അസുഖം ഭേദമായതിനെ തുടർന്ന് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ നിന്ന് ആംബുലൻസ് മദീനയിലെത്തിക്കുകയും ഇന്ത്യൻ ഹജജ് മിഷന് കീഴിലുള്ള നഴ്സിെൻറ സഹായത്തോടെ നാട്ടിലേക്ക് കയറ്റി അയക്കുകയുമായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...