ഇറാഖിൽ നിന്നുള്ള തീർഥാടകരുടെ ആദ്യ ബാച്ച് ന്യൂ അറാർ അതിർത്തി കവാടത്തിലെത്തി

റിയാദ്: ഈ വർഷത്തെ ഹജ്ജിന് റോഡ് മാർഗം തീർഥാടകരുടെ വരവ് തുടങ്ങി. രാജ്യത്തെ വിവിധ അതിർത്തി പ്രവേശന കവാടങ്ങളിൽ തീർഥാടകരെ സ്വീകരിച്ചു. ഇറാഖിൽ നിന്നുള്ള തീർഥാടകരുടെ ആദ്യ ബാച്ച് ന്യൂ അറാർ അതിർത്തി കവാടത്തിലെത്തി. 192 ബസുകളിലായി 4,000 തീർഥാടകരാണ് ആദ്യ ബാച്ചിലുള്ളത്. 

Add Asianetnews as a Preferred SourcegooglePreferred

വരും ദിവസങ്ങളിലായി സൗദിയുടെ അയൽരാജ്യങ്ങളിൽനിന്ന് കരമാർഗമുള്ള തീർഥാടകരുടെ വരവ് കൂടുതൽ ശക്തമാകും. തീർഥാടകർക്ക് എല്ലാ അതിർത്തി പ്രവേശന കവാടങ്ങളിലും സേവനങ്ങൾ ഉയർന്ന നിലവാരത്തിൽ നൽകുന്നതിനും യാത്രാസുഖം ഉറപ്പാക്കുന്നതിനും വേണ്ട എല്ലാ ഒരുക്കങ്ങളും അതിർത്തി കവാടങ്ങളിൽ പൂർത്തിയാക്കിയിട്ടുണ്ട്.

വിവിധ മേഖലയിലെ ഗവർണർമാരുടെ മേൽനോട്ടത്തിൽ ഹജ്ജുമായി ബന്ധപ്പെട്ട എല്ലാ വകുപ്പ് മേധാവികളും എല്ലാ നടപടിക്രമങ്ങളും വേഗത്തിലാക്കാനും മെഡിക്കൽ, പ്രതിരോധ, ബോധവൽക്കരണ പരിചരണം ഉൾപ്പെടെയുള്ള സമഗ്രമായ സേവനങ്ങൾ നൽകാനും പ്രവർത്തിക്കുന്നുണ്ട്. വിവിധ വകുപ്പുകളുമായി ഏകോപിപ്പിച്ച് തീർഥാടകരുടെ സുഖവും സുരക്ഷയും ഉറപ്പാക്കുന്നതിന് ആവശ്യമായ മനുഷ്യവിഭവശേഷിയടക്കമുള്ള ഒരുക്കം പൂർത്തിയാക്കിയിട്ടുണ്ട്.