വെള്ളിയാഴ്‍ച രാത്രി 11 മണിയോടെയാണ് അപകടം സംബന്ധിച്ച വിവരം പൊലീസിന്റെ ഓപ്പറേഷന്‍സ് റൂമില്‍ ലഭിച്ചതെന്ന് ഫുജൈറ പൊലീസ് ട്രാഫിക് ആന്റ് പട്രോള്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ കേണല്‍ സലേഹ് മുഹമ്മദ് അല്‍ ദന്‍ഹാനി പറഞ്ഞു. 

ഫുജൈറ: യുഎഇയില്‍ വാഹനാപകടമുണ്ടാക്കിയ (Road accident) ശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെട്ട ഡ്രൈവറെ മണിക്കൂറുകള്‍ക്കം പൊലീസ് അറസ്റ്റ് ചെയ്‍തു. ഫുജൈറയിലെ മുര്‍ബാഹ് ഏരിയയിലായിരുന്നു (Murbah area in Fujairah) സംഭവം. പ്രവാസിയെ ഇടിച്ചിട്ട ശേഷം ഡ്രൈവര്‍ വാഹനം നിര്‍ത്താതെ കടന്നുകളയുകയായിരുന്നു.

വെള്ളിയാഴ്‍ച രാത്രി 11 മണിയോടെയാണ് അപകടം സംബന്ധിച്ച വിവരം പൊലീസിന്റെ ഓപ്പറേഷന്‍സ് റൂമില്‍ ലഭിച്ചതെന്ന് ഫുജൈറ പൊലീസ് ട്രാഫിക് ആന്റ് പട്രോള്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ കേണല്‍ സലേഹ് മുഹമ്മദ് അല്‍ ദന്‍ഹാനി പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ പ്രവാസിയെ പൊലീസ് ഉദ്യോഗസ്ഥരെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിര്‍ത്താതെ പോയ വാഹനം കണ്ടെത്താന്‍ ഇന്‍വെസ്റ്റിഗേഷന്‍, ട്രാഫിക് വിഭാഗങ്ങളെ ഉള്‍പ്പെടുത്തി പ്രത്യേക സംഘത്തിനും രൂപം നല്‍കി.

പൊലീസ് നടത്തിയ വ്യാപക അന്വേഷണത്തിനൊടുവില്‍ 12 മണിക്കൂറിനിടെ തന്നെ അപകടമുണ്ടാക്കിയ ഡ്രൈവരെ അറസ്റ്റ് ചെയ്‍തു. ഇപ്പോള്‍ യുഎഇയില്‍ ഇല്ലാത്ത ഒരാളുടെ കാറാണ് അപകടമുണ്ടാക്കിയ ഡ്രൈവര്‍ ഓടിച്ചിരുന്നതെന്നും അന്വേഷണത്തില്‍ കണ്ടെത്തി. സംഭവം സംബന്ധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയ ശേഷം ഡ്രൈവറെ തുടര്‍ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. വാഹനം ഇടിച്ചതിനും അപകട സ്ഥലത്തുനിന്നും രക്ഷപെട്ടതിനുമാണ് ഇയാള്‍ക്കെതിരെ പ്രോസിക്യൂഷന്‍ കേസെടുത്തിരിക്കുന്നത്.