ഏറെ നേരം കാത്തിരുന്ന ശേഷമാണ് വിമാനം റദ്ദാക്കുന്ന വിവരം യാത്രക്കാരെ അറിയിച്ചത്. 100 യാത്രക്കാരാണ് വിമാനത്തില്‍ യാത്ര ചെയ്യേണ്ടിയിരുന്നത്. ലഗേജ് വിട്ടു കിട്ടാന്‍ പിന്നെയും രണ്ട് മണിക്കൂറോളം യാത്രക്കാര്‍ കാത്തിരുന്നു.
ദുബൈ: ദുബൈയില്‍ നിന്ന് പൂനെയിലേക്ക് പുറപ്പെടേണ്ട സ്പൈസ്‍ജെറ്റ് വിമാനം അപ്രതീക്ഷിതമായി റദ്ദാക്കിയതോടെ വലഞ്ഞ് യാത്രക്കാര്‍. സ്പൈസ്‍ജെറ്റിന്‍റെ എസ് ജി-52 വിമാനമാണ് റദ്ദാക്കിയത്. ബുധനാഴ്ച പുറപ്പെടേണ്ട വിമാനത്തില്‍ 100 യാത്രക്കാരാണ് ഉണ്ടായിരുന്നത്.
ബുധനാഴ്ച അര്‍ധരാത്രി കഴിഞ്ഞ് 12.05നാണ് ദുബൈയില്‍ നിന്ന് വിമാനം പുറപ്പെടേണ്ടിയിരുന്നത്. പുലര്‍ച്ചെ 4.40ന് പൂനെയില്‍ എത്തേണ്ടതായിരുന്നു. എന്നാല്‍ യാത്രക്കാര്‍ എത്തിക്കഴിഞ്ഞ ശേഷം വിമാനം 12.55ന് പുറപ്പെടുമെന്ന് അറിയിപ്പ് ലഭിക്കുകയായിരുന്നു. കുറച്ച് സമയത്തിന് ശേഷം പിന്നെയും പുറപ്പെടൽ സമയം മാറ്റി 1.30നാക്കിയതായി യാത്രക്കാരന്‍റെ സുഹൃത്തിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. 4.15 വരെ യാത്രക്കാര്‍ കാത്തിരുന്നു. ഇതിന് ശേഷമാണ് വിമാനം റദ്ദാക്കിയ വിവരം എയര്‍ലൈന്‍ യാത്രക്കാരെ അറിയിച്ചത്.
സാങ്കേതിക പ്രശ്നം മൂലാണ് വിമാനം റദ്ദാക്കിയതെന്ന് അധികൃതര്‍ അറിയിച്ചു. സാങ്കേതിക പ്രശ്നം മൂലം ദുബൈ- പൂനെ സ്പൈസ്‍ജെറ്റ് വിമാനം റദ്ദാക്കിയെന്നും ഭൂരിഭാഗം യാത്രക്കാര്‍ക്കും മറ്റൊരു വിമാനത്തില്‍ യാത്രാ സൗകര്യം ഏര്‍പ്പാടാക്കിയെന്നും ചില യാത്രക്കാര്‍ റീഫണ്ട് ആണ് തെരഞ്ഞെടുത്തതെന്നും എയര്‍ലൈന്‍ വക്താവ് അറിയിച്ചു. അതേസമയം വിമാനം റദ്ദാക്കിയെന്ന അറിയിപ്പിന് ശേഷം ഇമിഗ്രേഷനില്‍ എത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടി വന്നതായി യാത്രക്കാര്‍ അറിയിച്ചു. ലഗേജ് കിട്ടാൻ പിന്നെയും രണ്ട് മണിക്കൂറോളം സമയമെടുത്തതായും യാത്രക്കാര്‍ പറഞ്ഞു.


