കുവൈത്തിൽ അനധികൃത മദ്യനിർമ്മാണ കേന്ദ്രം കണ്ടെത്തി. മുഖ്യപ്രതിയടക്കം പിടിയില്‍. മദ്യനിർമ്മാണ കേന്ദ്രം കണ്ടെത്തിയതിനെ തുടർന്ന് സുരക്ഷാ ഡയറക്ടറേറ്റ് സെക്ടറിലെയും അൽ ഖശാനിയ പൊലീസ് സ്റ്റേഷനിലെയും ഉദ്യോഗസ്ഥരടങ്ങുന്ന സംയുക്ത സുരക്ഷാ സംഘം  സ്ഥലത്തെത്തി.

കുവൈത്ത് സിറ്റി: കുവൈത്തിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ നടത്തുന്ന തുടർ നടപടികളുടെ ഭാഗമായി ആഭ്യന്തര മന്ത്രാലയവും പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചറൽ അഫയേഴ്‌സ് ആൻഡ് ഫിഷ് റിസോഴ്‌സസും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ അൽ-അബ്ദലി പ്രദേശത്തെ വാടക ഫാമുകളിൽ പ്രവർത്തിച്ചിരുന്ന രണ്ട് അനധികൃത മദ്യനിർമ്മാണ ശാലകൾ കണ്ടെത്തി. ഉദ്യോഗസ്ഥൻ നടത്തിയ പതിവ് പരിശോധനയ്ക്കിടെയാണ് കേസിൻ്റെ തുടക്കം.

ഒരു പ്രത്യേക ഫാമിൽ സംശയാസ്പദമായ പ്രവർത്തനങ്ങൾ കണ്ടതിനെ തുടർന്ന് പരിശോധനയ്ക്ക് ശ്രമിച്ചപ്പോൾ ഫാമിലെ ഒരു തൊഴിലാളി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ ഉടൻ തന്നെ ഇയാളെ പിടികൂടി അൽ-ഖശാനിയ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. മദ്യനിർമ്മാണ കേന്ദ്രം കണ്ടെത്തിയതിനെ തുടർന്ന് സുരക്ഷാ ഡയറക്ടറേറ്റ് സെക്ടറിലെയും അൽ-ഖശാനിയ പൊലീസ് സ്റ്റേഷനിലെയും ഉദ്യോഗസ്ഥരടങ്ങുന്ന സംയുക്ത സുരക്ഷാ സംഘം ഉദ്യോഗസ്ഥനുമായി ചേർന്ന് സ്ഥലത്തെത്തി. പരിശോധനയിൽ മദ്യനിർമ്മാണത്തിനായി പൂർണ്ണമായി സജ്ജീകരിച്ച ഒരു മുറി കണ്ടെത്തുകയായിരുന്നു.

പ്രാദേശികമായി നിർമ്മിച്ച മദ്യം നിറച്ച നിരവധി പ്ലാസ്റ്റിക് കുപ്പികൾ, മദ്യം വാറ്റിയെടുക്കുന്ന ഉപകരണങ്ങൾ, കുപ്പികളിലാക്കാനുള്ള സാമഗ്രികൾ എന്നിവ ഇവിടെ നിന്ന് പിടിച്ചെടുത്തു. ഫാം ഔദ്യോഗിക വാടക കരാറില്ലാതെ ഒരു പ്രവാസിക്ക് പാട്ടത്തിന് നൽകിയിരിക്കുകയായിരുന്നെന്നും അതിൻ്റെ ഒരു ഭാഗം അനധികൃത മദ്യനിർമ്മാണത്തിനായി ഉപയോഗിച്ചിരുന്നെന്നും അന്വേഷണത്തിൽ വ്യക്തമായി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അൽ-ഖശാനിയയിലെ ഡിറ്റക്ടീവുകൾ പ്രധാന പ്രതിയെ അൽ-സബാഹിയ ഏരിയയിൽ നിന്ന് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ ഫാമിലെ ഒരു ഭാഗം വാടകയ്‌ക്കെടുത്ത് മദ്യനിർമ്മാണത്തിനായി ഉപയോഗിച്ചതായി ഇയാൾ കുറ്റസമ്മതം നടത്തി. പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളും കൂടുതൽ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി. നിയമലംഘനങ്ങൾ തടയുന്നതിനുള്ള പരിശോധനകൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.