Asianet News MalayalamAsianet News Malayalam

ഭാര്യമാരെ ഉപേക്ഷിക്കുന്ന ഇന്ത്യന്‍ പ്രവാസികള്‍: 6000 പരാതികള്‍ ലഭിച്ചെന്ന് കേന്ദ്രസര്‍ക്കാര്‍

2015ൽ 796 പരാതികളാണ് ലഭിച്ചത്. 2016ൽ 1510, 2017ൽ 1498, 2018ൽ 1299 എന്നിങ്ങനെയും പരാതികൾ ലഭിച്ചതായി മന്ത്രി വ്യക്തമാക്കി. 

In 5 years MEA received over 6000 complaints of women deserted by NRI spouses
Author
Kerala, First Published Nov 21, 2019, 3:04 PM IST

ദില്ലി: അഞ്ച് വർഷത്തിനുള്ളിൽ പ്രവാസി ഇന്ത്യക്കാരാല്‍ ഉപേക്ഷിക്കപ്പെട്ട ഭാര്യമാരുടെ എണ്ണം 6000 എന്ന് കേന്ദ്ര സര്‍ക്കാര്‍. 6000 പരാതികളാണ് ഇത് സംബന്ധിച്ച് ലഭിച്ചത് എന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 2015 ജനുവരി മുതൽ 2019 ഒക്ടോബർ വരെയുള്ള കണക്കാണിത്. ഈ വർഷം മാത്രം ഒക്ടോബർ 31 വരെ 991 പരാതികളാണ് ഇത്തരത്തിൽ ലഭിച്ചത്. ലോക്സഭയിൽ ഉന്നയിക്കപ്പെട്ട ചോദ്യത്തിന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരനാണ് മറുപടി നൽകിയത്.

2015ൽ 796 പരാതികളാണ് ലഭിച്ചത്. 2016ൽ 1510, 2017ൽ 1498, 2018ൽ 1299 എന്നിങ്ങനെയും പരാതികൾ ലഭിച്ചതായി മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ മൂന്ന് വർഷങ്ങളിലായി 77 ഇന്ത്യക്കാർ വിവിധ രാജ്യങ്ങളിലായി അകപ്പെട്ടു പോവുകയോ പിടിക്കപ്പെട്ട് തടവിൽ കഴിയുകയോ ചെയ്തിട്ടുണ്ടെന്നും ലഭ്യമായ വിവരമനുസരിച്ച് ഇതിൽ 73 പേരും ഇന്ത്യയിലേക്ക് തിരിച്ചെത്തിയാതായും മറ്റൊരു ചോദ്യത്തിനുള്ള മറുപടിയായി അദ്ദേഹം പറഞ്ഞു. 

ഒരാൾ തടവിൽ കിടന്ന് മരിച്ചു. മറ്റ് മൂന്ന് പേർ തടവിൽ തുടരുകയാണ്. അവരെ എത്രയും പെട്ടെന്ന് രാജ്യത്തേക്ക് തിരികെയെത്തിക്കാൻ ഇന്ത്യ ഇടപെടലുകൾ നടത്തി വരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഔദ്യോഗിക വിവരമനുസരിച്ച്, കുടിയേറിയ ജീവനക്കാർ ഉൾപ്പെടെ 4823 ഇന്ത്യക്കാർ ഈ വർഷം ഒക്ടോബർ 31 വരെ കുവൈത്ത്, സൗദി അറേബ്യ, ബഹ്റൈൻ, ഖത്തർ, യു.എ.ഇ, ഒമാൻ എന്നീ രാജ്യങ്ങളിലായി മരിച്ചിട്ടുണ്ട്. 

2018ൽ ഇത് 6014 ആയിരുന്നു. 2015ൽ 5786 പേരും 2016ൽ 6013 പേരും 2017ൽ 5906 പേരും ഇത്തരത്തിൽ മരിച്ചിട്ടുണ്ടെന്നും വി. മുരളീധരൻ പറഞ്ഞു.

Follow Us:
Download App:
  • android
  • ios