സൗദിയിലെ ജുബൈലിൽ ചികിത്സയിലായിരുന്ന ഡൽഹി സ്വദേശി മുംതാസ് കരീം (63) നിര്യാതനായി. കഴിഞ്ഞ 30 വർഷമായി ജുബൈലിൽ പ്രവാസിയായ അദ്ദേഹം ഉർദു, മലയാളി സമൂഹങ്ങളിൽ സുപരിചിതനായിരുന്നു. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം ജുബൈലിൽ ഖബറടക്കും.
റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ ചികിത്സയിലായിരുന്ന ഡൽഹി ഒക്‌ല ജാമിയ നഗർ സ്വദേശി മുംതാസ് കരീം (63) നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് രണ്ടാഴ്ച മുമ്പ് ജുബൈൽ അൽ മുവാസാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ചികിത്സയിൽ തുടരുന്നതിനിടെ ആരോഗ്യനില വഷളാവുകയും മരണപ്പെടുകയുമായിരുന്നു.
കഴിഞ്ഞ 30 വർഷത്തോളമായി ജുബൈലിൽ പ്രവാസിയായ മുംതാസ് കരീം, ഉർദു സമൂഹത്തിലും മലയാളികൾക്കിടയിലും ഒരുപോലെ സുപരിചിതനായിരുന്നു. തബ്‌ലീഗ് ജമാഅത്തിെൻറ സജീവ പ്രവർത്തകനായിരുന്ന അദ്ദേഹത്തിന് വലിയൊരു സുഹൃദ് വലയവുമുണ്ട്. നിലവിൽ കുടുംബം സന്ദർശക വിസയിൽ സൗദിയിൽ എത്തിയിട്ടുണ്ട്.
ഹാഫിസ് കരീം - അസ്‌ഗരി ഖാത്തൂൻ ദമ്പതികളുടെ മകനാണ്. ശബാന ബാനുവാണ് ഭാര്യ. മക്കൾ: ഡോ. സഅദ്, സൊഹൈബ് (ഇലക്ട്രിക്കൽ എൻജിനീയർ, സൗദി), സുമയ്യ. നിലവിൽ അൽമുവാസാത്ത് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം, നിയമനടപടികൾ പൂർത്തിയാക്കി ഇന്ന് (ചൊവ്വാഴ്ച, മാർച്ച് 17) അസർ നമസ്‌കാരത്തിന് ശേഷം ജുബൈലിൽ ഖബറടക്കും. പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴയാണ് നിയമ നടപടികൾക്ക് നേതൃത്വം നൽകുന്നത്.


