അഞ്ചുവർഷം സൗദിയിൽ കുടുങ്ങിയ പ്രവാസി വനിത നാട്ടിലേക്ക് തിരിച്ചു; തുണയായത് സാമൂഹിക പ്രവർത്തകരുടെ കൂട്ടായ്‍മ
ഒട്ടേറെ പണം കടം വാങ്ങി വിസ ഏജന്റിന് നൽകിയാണ് ഏറെ പ്രതീക്ഷകളോടെ പ്രവാസലോകത്ത് എത്തിയത്. എന്നാൽ ജോലി സാഹചര്യങ്ങൾ മോശമായിരുന്നു. ശമ്പളം കൃത്യമായി കൊടുത്തിരുന്നില്ലെന്ന് മാത്രമല്ല ചോദിച്ചാൽ ദേഹോപദ്രവവും ഏൽപ്പിച്ചു
റിയാദ്: വീട്ടുജോലിക്കെത്തി സൗദി അറേബ്യയിൽ അഞ്ചുവർഷം കുടുങ്ങിപോയ ആന്ധ്ര സ്വദേശിനിയെ മലയാളി, തമിഴ് സാമൂഹിക പ്രവർത്തകർ കൈകോർത്ത് നാട്ടിലയച്ചു. തിരുപ്പതി സ്വദേശിനിയായ ഗരിജിലാപ്പള്ളി നാഗേശ്വരി ആണ് സുമനസുകളുടെ സഹായത്തോടെ നാട്ടിലേക്ക് മടങ്ങിയത്. അഞ്ച് വർഷം മുമ്പാണ് നാഗേശ്വരി സൗദിയിലെ ഹഫർ അൽബാത്വിനിൽ ഒരു സ്വദേശിയുടെ വീട്ടിൽ ജോലിയ്ക്ക് എത്തിയത്.
ഒട്ടേറെ പണം കടം വാങ്ങി വിസ ഏജന്റിന് നൽകിയാണ് നാഗേശ്വരി ഏറെ പ്രതീക്ഷകളോടെ പ്രവാസലോകത്ത് എത്തിയത്. എന്നാൽ ആ വീട്ടിലെ ജോലി സാഹചര്യങ്ങൾ വളരെ മോശമായിരുന്നു. ശമ്പളം കൃത്യമായി കൊടുത്തിരുന്നില്ലെന്ന് മാത്രമല്ല ചോദിച്ചാൽ ദേഹോപദ്രവം വരെ ഏൽപ്പിച്ചിരുന്നു എന്ന് നാഗേശ്വരി പറയുന്നു. നാട്ടിലെ കുടുംബത്തിന്റെ സാമ്പത്തിക അവസ്ഥ ഓർത്ത് അവർ ആ ദുരിതം ഏറെ സഹിച്ചു.
ഒടുവിൽ സഹികെട്ടപ്പോൾ ഒരു വർഷത്തിന് ശേഷം നാഗേശ്വരി അവിടെ നിന്ന് പുറത്തു ചാടി. ഇന്ത്യൻ എംബസിയിലേയ്ക്ക് പോയി സഹായം ചോദിക്കാമെന്ന് കരുതി നടന്ന അവരെ, വഴിയിൽ വെച്ച് ഒരു സൗദി പോലീസുകാരൻ കണ്ടു വിവരങ്ങൾ തിരക്കി. നാഗേശ്വരിയുടെ ദയനീയാവസ്ഥയറിഞ്ഞ അദ്ദേഹം അവരെ സ്വന്തം വീട്ടിലേക്ക് കൊണ്ട് പോയി വീട്ടുജോലിയ്ക്ക് നിർത്തി. നാലു വർഷം ആ വീട്ടിൽ നാഗേശ്വരി ജോലി ചെയ്തു. കൃത്യമായി ശമ്പളവും നല്ല ജോലി സാഹചര്യങ്ങളും അവിടെ അവർക്ക് കിട്ടി.
സൗദിയിൽ വന്നിട്ട് അഞ്ചു വർഷങ്ങൾ കഴിഞ്ഞപ്പോൾ നാട്ടിലേക്ക് മടങ്ങാനാഗ്രഹിച്ചു. എന്നാൽ പഴയ സ്‍പോൺസർ 'ഹുറൂബ്' (ഒളിച്ചോടിയെന്ന നിയമകുരുക്ക്) ആക്കിയതിനാലും, പാസ്‍പോർട്ടോ ഇഖാമയോ ഇല്ലാത്തതിനാലുള്ള നിയമക്കുരുക്കുകൾ കാരണവും നാട്ടിലേക്കുള്ള യാത്ര ബുദ്ധിമുട്ടായിരുന്നു. ഒരു പരിചയക്കാരൻ വഴി നാഗേശ്വരി ജുബൈലിലെ തമിഴ് സാമൂഹികപ്രവർത്തകനായ യാസിറിനെ ബന്ധപ്പെട്ട് നാട്ടിലേക്ക് മടങ്ങാൻ സഹായം അഭ്യർത്ഥിച്ചു. യാസിർ ദമ്മാമിലെ നവയുഗം സാംസ്കാരിക വേദി വൈസ് പ്രസിഡന്റും ജീവകാരുണ്യപ്രവർത്തകയുമായ മഞ്ജു മണിക്കുട്ടനെ ബന്ധപ്പെട്ട് കാര്യങ്ങൾ അറിയിച്ചപ്പോൾ, നാഗേശ്വരിയെ ഹഫർ അൽബാത്വിനിൽ നിന്നും ദമ്മാമിൽ എത്തിച്ചാൽ ബന്ധപ്പെട്ട നിയമനടപടികൾ പൂർത്തിയാക്കി നൽകാം എന്ന് മഞ്ജു ഉറപ്പ് നൽകി.
മഞ്ജു ഇന്ത്യൻ എംബസിയെ ബന്ധപ്പെട്ട് ഈ വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന് യാസിറും തമിഴ് സാമൂഹ്യപ്രവർത്തകരായ വെങ്കിടേഷ്, ആരിഫ് എന്നിവരും ചേർന്ന് ചില സുഹൃത്തുക്കളുടെ സഹായത്തോടെ നാഗേശ്വരിയെ ദമ്മാമിൽ എത്തിച്ച് മഞ്ജു മണിക്കുട്ടനെ ഏൽപ്പിച്ചു. നാഗേശ്വരിയെ മഞ്ജു സ്വന്തം വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടു പോയി താമസിപ്പിച്ചു. വൈകാതെ മഞ്ജു ഇന്ത്യൻ എംബസിയിൽ നിന്നും നാഗേശ്വരിയ്ക് ഔട്ട് പാസ്സ് വാങ്ങി നൽകുകയും, വനിതാ അഭയകേന്ദ്രം വഴി ഫൈനൽ എക്സിറ്റ് അടിച്ചു നൽകുകയും ചെയ്തു. തമിഴ് സാമൂഹികപ്രവർത്തകർ ഡി.എം.കെയുടെ സൗദി പോഷക ഘടകത്തിന്റെ സഹായത്തോടെ നാഗേശ്വരിയ്ക്ക് വിമാനടിക്കറ്റ് സൗജന്യമായി നൽകി. അങ്ങനെ എല്ലാ നിയമനടപടികളും പൂർത്തിയാക്കി, എല്ലാവര്‍ക്കും നന്ദി പറഞ്ഞു നാഗേശ്വരി നാട്ടിലേയ്ക്ക് മടങ്ങി.