സൗദിയിൽ മത്സ്യബന്ധനത്തിനിടെ മസ്‍തിഷ്‍കാഘാതത്തെ തുടര്‍ന്ന് മരണം; ഇന്ത്യക്കാരന്റെ മൃതദേഹം നാട്ടിലെത്തിച്ചു
ഒപ്പമുണ്ടായിരുന്നവർ അദ്ദേഹത്തെ ഖതീഫ് അൽസഹ്‌റ ഹോസ്പിറ്റലിൽ എത്തിക്കുകയും അവിടെ വച്ച് മസ്‍തിഷ്‍ക മരണം സംഭവിക്കുകയും ചെയ്തു. മരണം നടന്നത് കടലിൽ വെച്ചായതിനാൽ നിയമപരമായ നൂലാമാലകൾ നിരവധിയുണ്ടായിരുന്നു.
റിയാദ്: മത്സ്യബന്ധനത്തിനിടയിൽ മസ്‍തിഷ്‍കാഘാതം ഉണ്ടായി മരണമടഞ്ഞ ഇന്ത്യക്കാരന്റെ മൃതദേഹം, ദമ്മാമിലെ നവയുഗം സാംസ്ക്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിൽ എത്തിച്ചു.
മത്സ്യത്തൊഴിലാളിയായിയിരുന്ന കന്യാകുമാരി സ്വദേശി സേവ്യർ യേശുദാസനാണ് മത്സ്യബന്ധനത്തിനിടയിൽ, കരയിൽ നിന്ന് നാലു മണിക്കൂർ അകലെ കടലിൽ വച്ച് മസ്‍തിഷ്‍കാഘാതം ഉണ്ടായത്.
ഒപ്പമുണ്ടായിരുന്നവർ അദ്ദേഹത്തെ ഖതീഫ് അൽസഹ്‌റ ഹോസ്പിറ്റലിൽ എത്തിക്കുകയും അവിടെ വച്ച് മസ്‍തിഷ്‍ക മരണം സംഭവിക്കുകയും ചെയ്തു. മരണം നടന്നത് കടലിൽ വെച്ചായതിനാൽ നിയമപരമായ നൂലാമാലകൾ നിരവധിയുണ്ടായിരുന്നു. സേവ്യറിന്റെ സുഹൃത്തുക്കൾ നവയുഗം കേന്ദ്രകമ്മിറ്റി അംഗം അരുൺ ചാത്തന്നൂരിനെ ബന്ധപ്പെട്ട് സഹായം അഭ്യർത്ഥിച്ചു.
അരുൺ അറിയിച്ചതനുസരിച്ചു നവയുഗം കേന്ദ്രരക്ഷാധികാരി ഷാജി മതിലകം കേസിൽ ഇടപെടുകയും, കോസ്‌റ്റ് ഗാർഡുമായി ബന്ധപ്പെട്ടു നിയമപരമായ നൂലാമാലകൾ പെട്ടന്ന് തന്നെ പരിഹരിക്കുകയും ചെയ്തു. സ്‍പോൺസർക്ക് ഫൈനൽ എക്സിറ്റ് അടിയ്ക്കാനുള്ള ബുദ്ധിമുട്ട് നേരിട്ടപ്പോൾ, ജവാസത്ത് ഓഫീസറുടെ സഹായത്തോടെ അതിനുള്ള സൗകര്യവും ചെയ്തു കൊടുത്തു. നിയമനടപടികൾ പൂർത്തിയാക്കി വളരെ വേഗം മൃതദേഹം നാട്ടിൽ അയക്കുകയായിരുന്നു.