ശനിയാഴ്ച രാത്രി ഇല്സാമാബാദിലെ സെറീന ഹോട്ടലില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ വിളിച്ച ഇഫ്താര്‍ വിരുന്നാണ് പാക് രഹസ്യാന്വേഷണ ഏജന്‍സി അലങ്കോലമാക്കിയത്. നൂറുകണക്കിന് അതിഥികളാണ് ഇഫ്താറിനായി ക്ഷണിച്ചത്

ഇസ്ലാമാബാദ്: ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഇസ്ലാമാബാദില്‍ നടത്തിയ ഇഫ്താര്‍ വിരുന്ന് പാക്കിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സി അലങ്കോലപ്പെടുത്തിയ സംഭവത്തില്‍ ഇന്ത്യൻ വിദേശകാര്യമന്ത്രാലയം പ്രതിഷേധം അറിയിച്ചു. അതിഥികളെ ഭീഷണിപ്പെടുത്തി മടക്കി അയച്ചതടക്കമുള്ള പ്രകോപനപരമായ പാക്കിസ്ഥാന്റെ നടപടി ഉഭയകക്ഷി ബന്ധത്തെ തകര്‍ക്കുന്നതാണെന്ന് ഇന്ത്യൻ ഹൈക്കമ്മീഷണര്‍ വിമര്‍ശിച്ചു.

ശനിയാഴ്ച രാത്രി ഇല്സാമാബാദിലെ സെറീന ഹോട്ടലില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ വിളിച്ച ഇഫ്താര്‍ വിരുന്നാണ് പാക് രഹസ്യാന്വേഷണ ഏജന്‍സി അലങ്കോലമാക്കിയത്. നൂറുകണക്കിന് അതിഥികളാണ് ഇഫ്താറിനായി ക്ഷണിച്ചത്. അതിഥികളെ അജ്ഞാത നന്പരുകളിൽ നിന്ന് വിളിച്ച് ഭീഷണിപ്പെടുത്തി. വിരുന്നിൽ പങ്കെടുത്താൽ പ്രത്യാഘാതം ഗുരതരമായിരിക്കുമെന്ന് അറിയിച്ചു. ഇഫ്താര്‍ വിരുന്നിന് വിലക്ക് ഏര്പ്പെടുത്തും പോലെയാണ് പാക് ഏജന്‍സി പെരുമാറിയത്. വിരുന്നിന് എത്തിയവരെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഹോട്ടൽ ജീവനക്കാരെയും ഭീഷണിപ്പെടുത്തി.അതിഥികളോട് പാകിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മിഷണര്‍ അജയ് ബിസാടിയ മാപ്പു പറഞ്ഞു. നയതന്ത്ര ബന്ധത്തിന്‍റെ അടിസ്ഥാന തത്വം ലംഘിക്കുക മാത്രമല്ല , പരിഷ്കൃത സമൂഹത്തിന് നിരക്കാത്ത രീതിയിൽ കൂടിയാണ് പാക് രഹസ്യാന്വേഷണ ഏജന്‍സി പെരുമാറിയതെന്ന് അദ്ദേഹം വിമര്‍ശിച്ചു.

നേരത്തെയും ഇന്ത്യന്‍ ഹൈക്കമ്മീഷനു നേരെ പാക്ക് പ്രകോപനമുണ്ടായിട്ടുണ്ട്. ഡിസംബറില്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥരുടെ വീടുകളിലെ ഗ്യാസ് വിതരണം നിര്‍ത്തി. ഇന്‍റര്‍നെറ്റ് സേവനം വിശ്ചേദിക്കുകയും ചെയ്തു. കഴിഞ്ഞ മാസം ലാഹോറില്‍ സിഖ് ഗുരുദ്വാര സന്ദര്‍ശന ഒരുക്കങ്ങള്‍ വിലയിരുത്താനെത്തിയ രണ്ട് ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികളെ 20 മിനുറ്റിലധികം ഹോട്ടല്‍ റൂമിലര്‍ പൂട്ടിയിട്ടു.