യുഎസ് വിസ നിയമങ്ങൾ കൂടുതൽ കർശനമാക്കുകയും പ്രോസസ്സിംഗ് സമയം വർധിക്കുകയും ചെയ്യുമ്പോഴും അമേരിക്കയിലെത്തുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം കുറയുന്നില്ല. ആശങ്കകൾക്കിടയിലും ഇന്ത്യയിൽ നിന്ന് 363,019 വിദ്യാർത്ഥികൾ യുഎസിലേക്ക് എത്തി.  

ദില്ലി: അമേരിക്കൻ യൂണിവേഴ്സിറ്റികളിലെ ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തില്‍ വർധന. യുഎസ് വിസ നിയമങ്ങൾ കൂടുതൽ കർശനമാക്കുകയും പ്രോസസ്സിംഗ് സമയം വർധിക്കുകയും ചെയ്യുമ്പോഴും, ഇന്ത്യൻ വിദ്യാർത്ഥികളുടെ ഒഴുക്ക് തുടരുകയാണ്. അമേരിക്കന്‍ കോളേജുകളിലേക്കും സര്‍വകലാശാലകളിലേക്കും എത്തുന്ന വിദേശ വിദ്യാര്‍ത്ഥികളില്‍ ഇന്ത്യക്കാരാണ് മുമ്പിൽ.

തിങ്കളാഴ്ച പുറത്തിറക്കിയ 'ഓപ്പൺ ഡോർസ് 2025 റിപ്പോർട്ട്' പ്രകാരം, 2024–25 അധ്യയന വർഷത്തിൽ യുഎസ് കാമ്പസുകളിൽ 1.2 ദശലക്ഷം (1,177,766) അന്താരാഷ്ട്ര വിദ്യാർത്ഥികളാണ് ഉണ്ടായിരുന്നത്. ഇത് കഴിഞ്ഞ വർഷത്തേക്കാൾ 5 ശതമാനം വർധനവാണ്. യുഎസ് ഉന്നത വിദ്യാഭ്യാസ മേഖലയിലെ മൊത്തം വിദ്യാർത്ഥികളിൽ ആറ് ശതമാനം ഇപ്പോൾ അന്താരാഷ്ട്ര വിദ്യാർത്ഥികളാണ്. ഈ വിദ്യാർത്ഥിക‌ൾ യുഎസ് സമ്പദ് വ്യവസ്ഥയിലേക്ക് നൽകുന്ന സംഭാവനകളും വളരെ വലുതാണ്. 2024-ൽ അന്താരാഷ്ട്ര വിദ്യാർത്ഥികൾ യുഎസ് സമ്പദ്‌വ്യവസ്ഥയിലേക്ക് ഏകദേശം 55 ബില്യൺ ഡോളർ സംഭാവന നൽകുകയും 355,000-ത്തിലധികം ജോലികളെ പിന്തുണയ്ക്കുകയും ചെയ്തു. ഉന്നത വിദ്യാഭ്യാസത്തിനായുള്ള ലോകത്തിലെ മുൻനിര ലക്ഷ്യസ്ഥാനമായി യുഎസ് തുടരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

അന്താരാഷ്ട്ര വിദ്യാർത്ഥികൾ യുഎസിലേക്ക് വരുന്നത് അവരുടെ വിദ്യാഭ്യാസം മുന്നോട്ട് കൊണ്ടുപോകുന്നതിനും യുഎസ് കോളേജുകൾക്കും സമൂഹത്തിനും സംഭാവന നൽകുന്നതിനുമാണെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻറര്‍നാഷണൽ എജ്യുക്കേഷൻ പ്രസിഡന്‍റും സിഇഒയുമായ ജേസൺ സിസ് പറഞ്ഞു.

പഠനവിഭാഗങ്ങളിലെ മാറ്റങ്ങൾ

ബിരുദാനന്തര ബിരുദ കോഴ്സുകളിൽ മൂന്ന് വർഷത്തെ വളർച്ചയ്ക്ക് ശേഷം 3 ശതമാനം കുറവ് രേഖപ്പെടുത്തി (488,481 വിദ്യാർത്ഥികൾ).

ബിരുദ കോഴ്സുകളിൽ 4 ശതമാനം വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട് (357,231 വിദ്യാർത്ഥികൾ). കൊവിഡിന് ശേഷമുള്ള ആദ്യത്തെ ശ്രദ്ധേയമായ വർധനവാണിത്.

ഓപ്ഷണൽ പ്രാക്ടിക്കൽ ട്രെയിനിംഗ് (OPT): അന്താരാഷ്ട്ര ബിരുദധാരികളെ യുഎസിൽ ജോലി ചെയ്യാൻ അനുവദിക്കുന്ന ഈ പ്രോഗ്രാമിൽ 21% വർധനവുണ്ടായി (294,253 വിദ്യാർത്ഥികൾ).

എല്ലാ അന്താരാഷ്ട്ര വിദ്യാർത്ഥികളിൽ 57 ശതമാനത്തിലധികം പേരും സയൻസ്, ടെക്നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്സ് (STEM) മേഖലകളാണ് തിരഞ്ഞെടുത്തത്.

പുതിയതായി ചേർന്ന അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണത്തിൽ 7 ശതമാനം ഇടിവുണ്ടായി. ഇതിന് പ്രധാന കാരണം ആദ്യമായി ചേർന്ന ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളുടെ എണ്ണത്തിലുണ്ടായ 15 ശതമാനം കുറവാണ്. എന്നാൽ പുതിയ ബിരുദ വിദ്യാർത്ഥികളുടെ എണ്ണത്തിൽ 5 ശതമാനം വർധനവുണ്ടായി.

ഇന്ത്യ മുന്നിൽ

വിസ അഭിമുഖങ്ങളിലെ കാലതാമസം, ഉയർന്ന വിസ നിരസിക്കൽ നിരക്ക്, കർശനമായ രേഖാ പരിശോധന തുടങ്ങിയ ആശങ്കകൾക്കിടയിലും ഇന്ത്യയിൽ നിന്ന് 363,019 വിദ്യാർത്ഥികൾ യുഎസിലേക്ക് എത്തി. ഇത് മുൻ വർഷത്തേക്കാൾ 10 ശതമാനം വർധനവാണ്. വിദ്യാർത്ഥികളുടെ എണ്ണത്തിൽ ചൈനയാണ് രണ്ടാം സ്ഥാനത്ത് തുടരുന്നത്. (265,919 വിദ്യാർത്ഥികൾ), എന്നാൽ ചൈനീസ് വിദ്യാർത്ഥികളുടെ എണ്ണത്തില്‍ നാല് ശതമാനം ഇടിവ് രേഖപ്പെടുത്തി.

ബംഗ്ലാദേശ്, കാനഡ, കൊളംബിയ, ഘാന, ഇറ്റലി, നേപ്പാൾ, നൈജീരിയ, പാകിസ്ഥാൻ, പെറു, സ്പെയിൻ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ എണ്ണവും എക്കാലത്തെയും ഉയർന്ന സംഖ്യയിലെത്തി.

യുഎസിലെ 50 സംസ്ഥാനങ്ങളിലും അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ സാന്നിധ്യമുണ്ട്. ടെക്സസ് (+8%), ഇല്ലിനോയിസ് (+7%), മിസോറി (+11%) എന്നിവിടങ്ങളിലാണ് ഏറ്റവും വലിയ വാർഷിക വർധനവ് രേഖപ്പെടുത്തിയത്. പൊതു സ്ഥാപനങ്ങളിൽ 59 ശതമാനം അന്താരാഷ്ട്ര വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. കമ്മ്യൂണിറ്റി കോളേജുകളിൽ 8 ശതമാനം വളർച്ചയും രേഖപ്പെടുത്തി. കൂടാതെ, 2023–24-ൽ 298,180 യുഎസ് വിദ്യാർത്ഥികൾ അക്കാദമിക് ക്രെഡിറ്റിനായി വിദേശത്ത് പഠനം നടത്തി, ആറ് ശതമാനം വർധനവാണിത്.