സൗദിയിൽ ഇന്ധന ടാങ്കിന് തീയിട്ടത് ഹുതികളെന്ന് അറബ് സംഖ്യസേന
സൗദി അറേബ്യയെയല്ല, മറിച്ച് ആഗോള സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലിനെ തന്നെയാണ് ഭീകരസംഘം ഉന്നമിടുന്നത്. ആഗോള ഊർജ്ജ സുരക്ഷയെ തകർക്കലാണ് ലക്ഷ്യം.
റിയാദ്: ജിദ്ദയിലെ പെട്രോൾ വിതരണ കേന്ദ്രത്തിലെ ഇന്ധന ടാങ്കിലുണ്ടായ തീപിടുത്തത്തിന് പിന്നിൽ യമൻ വിമത സായുധസംഘമായ ഹൂതികളാണെന്ന് തെളിഞ്ഞതായി അറബ് സംഖ്യസേന വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽമാലികി പറഞ്ഞു. ഇറാൻ പിന്തുണേയാടെ ഹൂതികൾ നടത്തുന്ന അതിക്രമമാണ് സംഭവത്തിന് പിന്നിൽ.
സൗദി അറേബ്യയെയല്ല, മറിച്ച് ആഗോള സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലിനെ തന്നെയാണ് ഭീകരസംഘം ഉന്നമിടുന്നത്. ആഗോള ഊർജ്ജ സുരക്ഷയെ തകർക്കലാണ് ലക്ഷ്യം. അബ്ഖൈഖ്, ഖുറൈസ് എന്നിവിടങ്ങളിലെ ഇന്ധന സംസ്കരണ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് നേരത്തെ നടത്തിയ ഭീകരാക്രമണങ്ങളുടെ തുടർച്ചയാണിത്. ക്രൂയിസ് മിസൈലും സ്‍ഫോടക വസ്തുക്കൾ നിറച്ച ഡ്രോണുകളും ഉപയോഗിച്ച് അബ്ഖൈഖ്, ഖുറൈസ് പെട്രോളിയം കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയത് ഹൂതികളാണെന്നും അതിന് പിന്നിൽ ഇറാനിയൻ ഭരണകൂടമാണെന്നും തെളിഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു.