തുടർച്ചയായി അവധി എടുക്കുന്നതിനാൽ കമ്പനി മെഡിക്കൽ ആനുകൂല്യങ്ങൾ പോലും നൽകാതിരിക്കുകയും ശമ്പളം ലഭിക്കാത്തതിനാൽ ഭക്ഷണത്തിനും, മരുന്നിനും ബുദ്ധിമുട്ടുന്ന അവസ്ഥയിലും ആയതിനെ തുടർന്നാണ് സുഹൃത്തുക്കൾ മുഖേന കേളി കുടുംബവേദിയുമായി ബന്ധപ്പെടുന്നത്.
റിയാദ്: അസുഖത്തെ തുടർന്ന് ജോലിയിൽ തുടരാൻ കഴിയാതിരുന്ന കൊച്ചി സ്വദേശിനി കേളി കുടുംബവേദിയുടെ ഇടപെടലിൽ നാടണഞ്ഞു. ഏഴുമാസം മുമ്പാണ് നേഴ്‌സിംഗ് ജോലിക്കായി മാൻപവർ കമ്പനിയുടെ വിസയിൽ ബിജി ദമാമിൽ എത്തിയത്. ആദ്യ മൂന്ന് മാസം ദാമിൽ ജോലി ചെയ്യുകയും തുടർന്ന് അൽഖർജ് യൂണിറ്റിലേക്ക് മാറുകയുമായിരുന്നു. ഒരു മാസത്തെ ജോലിക്ക് ശേഷം ശാരീരിക അസ്വസ്ഥതകൾ കാരണം കൃത്യമായി ജോലിക്ക് ഹാജരാകാൻ കഴിയാത്ത അവസ്ഥ വന്നു.
തുടർച്ചയായി അവധി എടുക്കുന്നതിനാൽ കമ്പനി മെഡിക്കൽ ആനുകൂല്യങ്ങൾ പോലും നൽകാതിരിക്കുകയും ശമ്പളം ലഭിക്കാത്തതിനാൽ ഭക്ഷണത്തിനും, മരുന്നിനും ബുദ്ധിമുട്ടുന്ന അവസ്ഥയിലും ആയതിനെ തുടർന്നാണ് സുഹൃത്തുക്കൾ മുഖേന കേളി കുടുംബവേദിയുമായി ബന്ധപ്പെടുന്നത്. കുടുംബവേദി വിഷയത്തിൽ ഇടപെടുകയും എംബസിയിൽ വിവരങ്ങൾ ധരിപ്പിച്ചശേഷം കമ്പനിയുമായി സംസാരിക്കുകയും ചെയ്തു. രണ്ടു വർഷത്തെ തൊഴിൽ കരാർ പൂർത്തിയാക്കാത്തതിനാൽ കമ്പനിക്ക് ചെലവായ സാമ്പത്തികം നൽകണമെന്നും അല്ലാത്ത പക്ഷം നിയമ നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു. കുടുംബവേദി പ്രവർത്തകർ ആവശ്യമായ ചികിത്സാ സൗകര്യങ്ങളും ഭക്ഷണത്തിനുള്ള ഏർപ്പാടുകളും ചെയ്തു നൽകി.
Read Also - ലഗേജിൽ അബദ്ധത്തിൽ പെട്ടു പോയെന്ന് വാദം; നിഷേധിച്ച് കോടതി, 25കാരനായ യുവാവിന് 'എട്ടിന്‍റെ പണി', വൻ തുക പിഴ
ഇതിനിടയിലും കമ്പനിയുമായി നിരന്തരം സംസാരിക്കുകയും നാട്ടിലെ അവസ്ഥയും അസുഖത്തിന്റെ ഗൗരവവും കമ്പനിയെ ബോധ്യപ്പെടുത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ എക്സിറ്റ് നൽകാമെന്നും ടിക്കറ്റും മറ്റുചിലവുകളും സ്വയം വഹിക്കണമെന്നും അറിയിച്ചു. കമ്പനിയിൽ നിന്നും എക്സിറ്റ് അടിച്ചു വാങ്ങുകയും ടിക്കറ്റ് കുടുംബവേദി നൽകുകയും ചെയ്തു. ആപൽഘട്ടത്തിൽ കൈത്താങ്ങായ കേളി കുടുംബവേദിക്ക് നന്ദി പറഞ്ഞ് ബിജി കഴിഞ്ഞ ദിവസം നാട്ടിലേക്ക് തിരിച്ചു.
(ഫോട്ടോ : ബിജിക്കുള്ള ഫ്ലൈറ്റ് ടിക്കറ്റ് കേന്ദ്രകമ്മറ്റി അംഗം നീന കൈമാറുന്നു )
