സ്ത്രീയെ വിളിച്ചുവരുത്തി കൊലപ്പെടുത്തിയ കേസിൽ കെനിയൻ സ്വദേശിയുടെ വധശിക്ഷ നടപ്പാക്കി. കെനിയൻ പൗരനായ മസൂദ് മുഹമ്മദ് മസൂദിന്റെ ശിക്ഷയാണ് സൗദിയിൽ നടപ്പാക്കിയത്. 

റിയാദ്: സൗദി അറേബ്യയിൽ സ്ത്രീയെ വിളിച്ചുവരുത്തി കൊലപ്പെടുത്തിയ കേസിൽ കെനിയൻ സ്വദേശിയുടെ വധശിക്ഷ നടപ്പാക്കി. കെനിയൻ പൗരനായ മസൂദ് മുഹമ്മദ് മസൂദിന്റെ ശിക്ഷയാണ് മദീനയിൽ വെച്ച് നടപ്പാക്കിയത്.

മസൂദ് മുഹമ്മദ്, കെനിയൻ സ്വദേശിനിയായ സോഫിയ മുഹമ്മദ് കിബാൻഡയെ ജനവാസമില്ലാത്ത സ്ഥലത്തേക്ക് തന്ത്രപൂർവം വിളിച്ചുവരുത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാനായി മൃതദേഹത്തിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തി വികൃതമാക്കുകയും ചെയ്തു. വഞ്ചനയിലൂടെ നടത്തിയ അതിക്രൂരമായ കൊലപാതകമായതിനാൽ ഇതിനെ ‘ഹദ്ദ് അൽ ഗീല’ എന്ന ഗണത്തിൽപ്പെടുത്തിയാണ് കോടതി വധശിക്ഷ വിധിച്ചത്. സുപ്രീം കോടതി വിധി ശരിവെച്ചതിനെത്തുടർന്ന് ഇന്ന് ശിക്ഷ നടപ്പിലാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.