പരിശീലനം തുടങ്ങി രണ്ടര വര്‍ഷം കൊണ്ട് തന്നെ എമിറേറ്റ്സ് സ്ട്രോംഗസ്റ്റ് മാനില്‍ വിജയപീഠത്തില്‍ കയറി ഈ ഇരുപത്തിരണ്ടുകാരന്‍.

ദുബൈ: ആരായിരിക്കും ഏറ്റവും കരുത്തനായ പ്രവാസി മലയാളി. യുഎഇയിലെ മലയാളികൾ പറയും അത് ഷെഹ്സാദാണെന്ന്. ആരാണ് ഷെഹ്സാദെന്നല്ലേ... ആള് ചില്ലറക്കാരനല്ല. കരുത്തിന്‍റെ മത്സരവേദികളില്‍ വെന്നിക്കൊടി പാറിച്ച പുലിയാണ് തൃശൂര്‍ സ്വദേശിയായ ഷെഹ്സാദ് ഷാജഹാന്‍. കഴിഞ്ഞ ദിവസം ദുബായില്‍ നടന്ന എമിറേറ്റ്സ് സ്ട്രോംഗസ്റ്റ് മാന്‍ മല്‍സരത്തില്‍ മൂന്നാം സ്ഥാനമാണ് ഷെഹ്സാദ് സ്വന്തമാക്കിയത്

ഷെഹ്സാദിനെ കുറിച്ച് പറയും മുമ്പ്, എന്താണ് സ്ട്രോംഗ്മാന്‍ മല്‍സരമെന്ന് അറിയണം. കരുത്തും കായികശേഷിയും വിലയിരുത്തുന്ന അതികഠിനമായ പോരാട്ടമാണ് സ്ട്രോംഗ്മാന്‍ മത്സരങ്ങൾ. ഇവിടെ കരുത്ത് തെളിയിക്കാന്‍ എന്തും ചെയ്യേണ്ടി വരും. ഇവിടെ ജയിക്കുന്നവരാണ് യഥാര്‍ഥ കരുത്തര്‍.

കരുത്തിന്‍റെ ഈ പോരാട്ടത്തിലാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ഓപ്പണ്‍ കാറ്റഗറിയില്‍ ഷെഹ്സാദ് മൂന്നാം സ്ഥാനം നേടിയത്. തൃശൂര്‍ സ്വദേശിയായ ഷഹ്സാദ് ജനിച്ചതും വളര്‍ന്നതും സൗദിയിലാണ്. ചെന്നൈയിലെ കോളജ് കാലത്താണ് ബോഡി ബില്‍ഡിങ്ങില്‍ താല്‍പര്യം ജനിക്കുന്നത്. ബോഡി ബില്‍ഡിങ്ങെന്ന ശരീര സൗന്ദര്യമത്സരമല്ല, കരുത്തിന്റെ പോരാട്ടമായ സ്ട്രോംഗ്മാന്‍ ആണ് തന്‍റെ കളം എന്ന് ഷെഹ്സാദ് തീരുമാനിക്കുന്നതാണ് അടുത്ത വഴിത്തിരിവ്

പരിശീലനം തുടങ്ങി രണ്ടര വര്‍ഷം കൊണ്ട് തന്നെ എമിറേറ്റ്സ് സ്ട്രോംഗസ്റ്റ് മാനില്‍ വിജയപീഠത്തില്‍ കയറി ഈ ഇരുപത്തിരണ്ടുകാരന്‍. ലോകത്തെ തന്നെ പരിചയസമ്പന്നരായ താരങ്ങളോട് ഏറ്റുമുട്ടിയാണ് ഷെഹ്സാദ് മൂന്നാം സ്ഥാനം സ്വന്തമാക്കിയത്. യുഎഇയിലെ ചെറുതും വലുതുമായ ഒട്ടേറെ മല്‍സരങ്ങളില്‍ വിജയിയായി. ജര്‍മനിയിലും റഷ്യയിലും യുക്രൈയ്നിലും നടക്കുന്ന സ്ട്രോംഗ്മാന്‍ മല്‍സര വേദികളിലേക്ക് ഇതിനകം ഷെഹ്സാദിന് ക്ഷണം ലഭിച്ചു കഴിഞ്ഞു. ലളിതമല്ല, സ്ട്രോംഗ്മാന്‍ പോരാട്ടങ്ങൾക്ക് വേണ്ടിയുള്ള തയാറെടുപ്പ്. മൂന്നു മാസത്തിലധികം നീളുന്ന കഠിന പരിശീലനമാണ് ഓരോ മത്സരത്തിനു മുമ്പും നടത്തുന്നത്.

മത്സരമില്ലാത്തപ്പോഴും പരിശീലനത്തിന് മുടക്കമില്ല. കാഠിന്യമേറിയ പരിശീലന രീതികൾക്ക് പകരം ശരീരത്തിന്റെ കരുത്ത് നിലനിര്‍ത്തുന്ന പരിശീലനങ്ങളായിരിക്കം ഈ സമയത്ത് ചെയ്ത് പോരുക. ഡയറ്റ് എന്നതിനേക്കാൾ ഉപരി ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കുന്ന ഭക്ഷണരീതിയാണ് ഷെഹ്സാദ് പിന്തുടരുന്നത്.

Read Also -  'കടലും കടന്ന് ഓട്ടോ പ്രേമം'; ദുബൈ നിരത്തുകളില്‍ ഓട്ടോറിക്ഷ ഓടിച്ച് താരമായി മലയാളി

വേൾഡ് സ്ട്രോംഗസ്റ്റ്മാന്‍ എന്ന വലിയ ലക്ഷ്യത്തിലേക്കുള്ള യാത്രയുടെ ചെറിയ തുടക്കം മാത്രമാണ് ഷെഹ്സാദിനെ സംബന്ധിച്ച് ഇപ്പോഴത്തെ പോരാട്ടങ്ങൾ. അബുദാബിയില്‍ എച്ച്ആര്‍ റിക്രൂട്ട്മെന്‍റ് മാനേജരായി ജോലി ചെയ്യുന്ന ഷെഹ്സാദ് ജിം ട്രെയ്നറായും പ്രവര്‍ത്തിക്കുന്നു. നൂറു കിലോയിലധികം ഭാരമുള്ള കല്ലുകൾ ഉയര്‍ത്തിയും, ബസുകൾ കെട്ടിവലിച്ചും, കാറുകൾ എടുത്തുപൊക്കിയുമൊക്കെ ഷെഹ്സാദ് കരുത്തിന്‍റെ പോരാട്ടവേദികളില്‍ സജീവമാണ്. പ്രവാസ ലോകത്തെ കരുത്തിന്‍റെ ഷെഹ്സാദയാണ് ഷെഹ്സാദ് ഷാജഹാന്‍.

Read Also -ഹിജ്‌റ പുതുവര്‍ഷാരംഭം; ഒമാനില്‍ അവധി പ്രഖ്യാപിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...YouTube video player