ന്യുമോണിയ ബാധിച്ച് പ്രവാസി മലയാളി മരിച്ചു
സുലൈയിലെ താമസ സ്ഥലത്ത് നിന്ന് പനിയും ചുമയുമായാണ് തിങ്കളാഴ്ച ശുമൈസി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച ഉച്ചയോടെ വിജയകുമാർ വീട്ടുകാരുമായി സംസാരിച്ചിരുന്നു.
റിയാദ്: ന്യൂമോണിയ ബാധിച്ച് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കൊല്ലം പുനലൂർ ഇളമ്പൽ സ്വാഗതം ജങ്ഷനിൽ വൈജയന്ത് ഭവനിൽ വി. വിജയകുമാർ (52) ആണ് മരിച്ചത്. റിയാദ് ശുമൈസി ആശുപത്രിയിൽ ന്യൂമോണിയ ബാധയ്ക്ക് ചികിത്സ തുടരവേ വ്യാഴാഴ്ച രാത്രിയിൽ ഹൃദയാഘാതമുണ്ടായി മരിച്ചതായാണ് നാട്ടിൽ ബന്ധുക്കൾക്ക് വിവരം ലഭിച്ചത്.
സുലൈയിലെ താമസ സ്ഥലത്ത് നിന്ന് പനിയും ചുമയുമായാണ് തിങ്കളാഴ്ച ശുമൈസി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച ഉച്ചയോടെ വിജയകുമാർ വീട്ടുകാരുമായി സംസാരിച്ചിരുന്നു. അത് കഴിഞ്ഞ് ഏതാനും മണിക്കൂറുകൾക്ക് ശേഷം രോഗം മൂർച്ഛിക്കുകയും മരണം സംഭവിക്കുകയുമായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഉടനെ കോവിഡ് പരിശോധന നടത്തിയിരുന്നുവെങ്കിലും ആദ്യഫലം നെഗറ്റീവ് ആയിരുന്നു. മരണശേഷം വീണ്ടും സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ ഫലം അടുത്ത ദിവസം പുറത്തുവരും. ഇതിന് ശേഷമേ മൃതദേഹം നാട്ടിൽ അയക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കൂ എന്ന് ബന്ധുക്കൾ അറിയിച്ചു.
മൃതദേഹം ശുമൈസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. റിയാദ് എക്സിറ്റ് 28ൽ ഖുറൈസ് റോഡിൽ ഇന്ത്യാ ഗവൺമെന്റിന്റെ കീഴിലുള്ള ടെലികമ്യൂണിക്കേഷൻസ് കൺസൾട്ടൻറ് ഇന്ത്യ ലിമിറ്റഡിൽ (ടി.സി.എൽ) സൂപർവൈസറായിരുന്നു വിജയകുമാർ. 17 മാസമായി റിയാദിലുണ്ട്. ഭാര്യ: ശ്രീജ. മക്കൾ: മീനാക്ഷി, സൂര്യ. അമ്മ: സരസമ്മ.