നാട്ടിലേക്കുള്ള മടക്കയാത്രക്കിടെ ഹൃദയാഘാതം; പ്രവാസി മലയാളി മരിച്ചു
വെള്ളിയാഴ്ച വൈകിട്ട് നാട്ടിലേക്കു പോകാനായി ജിദ്ദ വിമാനത്താവളത്തിലേക്കുള്ള യാത്രക്കിടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. തുടർന്ന് ജിദ്ദ മഹ്ജർ ആശുപത്രിയിലും പിന്നീട് രാത്രിയോടെ അബ്‌ഹൂർ കിങ് അബ്‍ദുല്ല മെഡിക്കൽ ആശുപത്രിയിലേക്കും മാറ്റിയിരുന്നു. ശനിയാഴ്ച പുലർച്ചെ അന്ത്യം സംഭവിച്ചു.
റിയാദ്: ജിദ്ദയിൽ നിന്നും നാട്ടിലേക്കുള്ള മടക്കയാത്രക്കിടെ ഹൃദയാഘാതം മൂലം മലപ്പുറം സ്വദേശി മരിച്ചു. എടവണ്ണ മേത്തലങ്ങാടിയിലെ ആര്യൻതൊടിക ഷൗക്കത്ത് (59) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് നാട്ടിലേക്കു പോകാനായി ജിദ്ദ വിമാനത്താവളത്തിലേക്കുള്ള യാത്രക്കിടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. തുടർന്ന് ജിദ്ദ മഹ്ജർ ആശുപത്രിയിലും പിന്നീട് രാത്രിയോടെ അബ്‌ഹൂർ കിങ് അബ്‍ദുല്ല മെഡിക്കൽ ആശുപത്രിയിലേക്കും മാറ്റിയിരുന്നു. ശനിയാഴ്ച പുലർച്ചെ അന്ത്യം സംഭവിച്ചു.
15 വർഷത്തോളമായി മക്ക ഹറമിന് സമീപത്തായി ജോലി ചെയ്തു വരികയായിരുന്ന ഷൗക്കത്ത് മൂന്നു വർഷം മുമ്പാണ് നാട്ടിൽ അവധിക്ക് പോയി വന്നത്. എടവണ്ണയിലെ മുൻകാല സെവൻസ് ഫുട്ബോളിൽ ഗോളിയും റഫറിയുമായിരുന്നു. ഞായറാഴ്ച ഹറമിൽ മയ്യിത്ത് നമസ്ക്കരിച്ചതിന് ശേഷം മൃതദേഹം മക്കയിൽ ഖബറടക്കി.
ഭാര്യ: കൊട്ടക്കോടൻ സൽമാബി (പൊങ്ങല്ലൂർ), മക്കൾ: മുഹമ്മദ് ഷാൻ, ആയിശ സമർ, ആയിശ സഹർ, സന മറിയം. മരുമക്കൾ: അക്ബർ അലി (ഓടായിക്കൽ), ഹിജാസ് (മലപ്പുറം). സഹോദരങ്ങൾ: അഹമ്മദ് കുട്ടി (കല്ലിടുമ്പ്), മുഹമ്മദ് (റിട്ട: സെയിൽസ് ടാക്സ് ജീവനക്കാരൻ), ഖദീജ (എളമ്പിലക്കോട്), റുഖിയ (പയ്യനാട്), പരേതയായ ഫാത്വിമകുട്ടി (കിഴക്കേതല). നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് വേണ്ടി മുജീബ് പൂക്കൊട്ടൂർ, മഹമ്മദ് കുട്ടി, സാക്കിർ ഹുസൈൻ എടവണ്ണ, ഇഖ്ബാൽ മാസ്‌റ്റർ, സക്കീർ കാലൂന്റകത്ത് എന്നിവർ രംഗത്തുണ്ടായിരുന്നു.