രാവിലെ ഛര്‍ദ്ദി ഉണ്ടാവുകയും വൈകിട്ടോടെ കൂടുതല്‍ ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുകയും ചെയ്യുകയായിരുന്നു. പിന്നീട് ശ്വാസതടസം അനുഭവപ്പെട്ടതായും സുഹൃത്തുക്കള്‍ പറയുന്നു.

റിയാദ്: സൗദി അറേബ്യയില്‍ മലയാളി താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു. ഖസിം പ്രവിശ്യയിലെ ഉനൈസയില്‍ മലപ്പുറം പാലപ്പെട്ടി കുന്നത്തുവളപ്പില്‍ മുഹമ്മദ്, ഫാത്തിമ ദമ്പതികളുടെ മകന്‍ ഇക്ബാല്‍ കോര്‍മത്ത് (38) ആണ് മരിച്ചത്. ഉനൈസയിലെ ഫാക്രിയ എന്ന സ്ഥലത്താണ് ഇദ്ദേഹം താമസിച്ചിരുന്നത്.

ഇവിടെ തുര്‍ക്കിഷ് ഹോട്ടലില്‍ പാചകക്കാരനായിരുന്നു. കര്‍ഫ്യൂവിനെ തുടര്‍ന്ന് രണ്ടു മാസമായി ഹോട്ടല്‍ അടച്ചിരിക്കുകയാണ്. ജോലിയില്ലാതെ താമസസ്ഥലത്ത് കഴിയുകയായിരുന്നു. രാവിലെ ഛര്‍ദ്ദി ഉണ്ടാവുകയും വൈകിട്ടോടെ കൂടുതല്‍ ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുകയും ചെയ്യുകയായിരുന്നു. പിന്നീട് ശ്വാസതടസം അനുഭവപ്പെട്ടതായും സുഹൃത്തുക്കള്‍ പറയുന്നു. 12 വര്‍ഷമായി പ്രവാസിയാണ്. ആറുമാസം മുമ്പാണ് അവസാനമായി നാട്ടില്‍ പോയി വന്നത്. ഭാര്യ: സഫീന. സഹോദരന്‍മാരായ അലി കോര്‍മത്ത്, ഷംസു, കബീര്‍ എന്നിവര്‍ ബുറൈദയില്‍ ഉണ്ട്.

മൂന്നു സഹോദരിമാരും മറ്റൊരു സഹോദരനും നാട്ടിലാണ്. ഉമ്മയുടെ സഹോദര പുത്രന്മാരായ ഹംസ, ഹുസൈന്‍ എന്നിവര്‍ ഇദ്ദേഹത്തോടൊപ്പം ഉനൈസയിലെ ഹോട്ടലില്‍ ജോലി ചെയ്യുന്നുണ്ട്. മൃതദേഹം ബുറൈദ സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. നിയമ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനുവേണ്ടി ഉനൈസ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികള്‍ രംഗത്തുണ്ട്.

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു