കോഴിക്കോട്-ജിദ്ദ എയർ ഇന്ത്യ ജംബോ വിമാന സർവീസ് ഇന്ന് പുനരാരംഭിക്കും
തീർത്ഥാടകര്‍ക്കും പ്രവസികള്‍ക്കും ഏറെ ആശ്വാസകരമാകും പുതിയ സർവീസ്. ആറ് മാസത്തിനകം കോഴിക്കോട് വിമാനത്താവളത്തിലെ റണ്‍വേ അറ്റകുറ്റ പണികള്‍ പൂര്‍ത്തീകരിച്ച് സർവീസ് പുനരാരംഭിക്കുമെന്ന വാഗ്ദാനത്തിലായിരുന്നു 2015ൽ സർവീസ് നിറുത്തിവെച്ചത്.
റിയാദ്: അഞ്ച് വർഷമായി നിർത്തിവെച്ചിരുന്ന എയർ ഇന്ത്യയുടെ ജംബോ വിമാന സർവീസ് കരിപ്പൂർ-ജിദ്ദ റൂട്ടിൽ ഇന്ന് പുനരാരംഭിക്കും. രാത്രി 11.15ന് ജിദ്ദയിൽ നിന്ന് ആദ്യയാത്രക്കാരുമായി പറന്നുയരുന്ന വലിയ വിമാനം നാളെ രാവിലെ ഏഴ് മണിക്ക് കരിപ്പൂരിലെത്തും. ഈ അഞ്ച് വര്‍ഷവും പ്രവാസി യാത്രക്കാരുടെ തുടർച്ചയായ പ്രതിഷേധങ്ങൾക്കൊടുവിലാണ് എയർ ഇന്ത്യാ അധികൃതർ കനിയുന്നത്.
തീർത്ഥാടകര്‍ക്കും പ്രവസികള്‍ക്കും ഏറെ ആശ്വാസകരമാകും പുതിയ സർവീസ്. ആറ് മാസത്തിനകം കോഴിക്കോട് വിമാനത്താവളത്തിലെ റണ്‍വേ അറ്റകുറ്റ പണികള്‍ പൂര്‍ത്തീകരിച്ച് സർവീസ് പുനരാരംഭിക്കുമെന്ന വാഗ്ദാനത്തിലായിരുന്നു 2015ൽ സർവീസ് നിറുത്തിവെച്ചത്. വിവിധ ഘട്ടങ്ങളില്‍ പല കാരണങ്ങള്‍ പറഞ്ഞ് സർവീസ് ആരംഭിക്കുന്നത് നീട്ടിക്കൊണ്ട് പോയി. എന്നാല്‍ ഇതിനിടെ സൗദിയ എയര്‍ലൈന്‍സും സ്‌പൈസ് ജെറ്റും കോഴിക്കോട്-ജിദ്ദ സെക്ടറില്‍ സർവീസ് ആരംഭിച്ചിരുന്നു.
യാത്രാക്ലേശം പരിഹരിക്കണമെന്നാവശ്യപ്പെട്ട് വിവിധ മേഖലകളില്‍ നിന്ന് നിരന്തരമായ പ്രതിഷേധങ്ങളുയര്‍ന്നു. തീർഥാടകരും പ്രവാസികളും ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുത്തുന്ന സെക്ടറായതിനാല്‍ ജിദ്ദയിലെ പ്രവാസി സംഘടനകള്‍ ഒറ്റക്കും കൂട്ടായും പ്രതിഷേധങ്ങളുയര്‍ത്തി. ഞായറാഴ്ച എയർ ഇന്ത്യ സർവീസ് പുനരാരംഭിക്കുമ്പോൾ കന്നിയാത്രയിൽ അംഗമാകാനുള്ള തയാറെടുപ്പിലാണ് ജിദ്ദയിലെ പ്രവാസികൾ.