34 കോടി രൂപ ദിയാധനം നൽകി വധശിക്ഷ റദ്ദാക്കിയ റഹീം, 20 വർഷത്തെ ജയിൽവാസം പൂർത്തിയാക്കി. സാങ്കേതിക തടസ്സങ്ങൾ നീങ്ങിയാൽ റഹീമിന് ഉടൻ നാട്ടിലേക്ക് മടങ്ങാനാകുമെന്ന പ്രതീക്ഷയിലാണ് കുടുംബവും നിയമ സഹായ സമിതിയും.

റിയാദ്: വധശിക്ഷ ഒഴിവായി മോചനം കാത്ത് സൗദി അറേബ്യയിലെ റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുറഹീമിന്‍റെ ജയിൽ മോചനം സംബന്ധിച്ച കാര്യത്തിൽ ഇന്ന് വ്യക്തത വന്നേക്കും. ജയിൽ മോചന ഉത്തരവിൽ ഇന്ന് ഒപ്പിട്ടേക്കുമെന്നാണ് വിവരം. ഇന്ത്യൻ സമയം ഉച്ചക്ക് 12 മണിക്കാണ് ജയിൽ ഓഫീസ് സമയം തുടങ്ങുന്നത്. ഇന്ന് മോചന ഉത്തരവ് ഇറങ്ങും എന്ന പ്രതീക്ഷയിലാണ് റഹീമിന്‍റെ കുടുംബവും നിയമ സഹായ സമിതിയും. ഇന്നലെ വൈകീട്ടോടെ അബ്ദുറഹീമിന്‍റെ 20 വർഷം നീണ്ട ജയിൽവാസം പൂർത്തിയായിരുന്നു. 

Add Asianetnews as a Preferred SourcegooglePreferred

വലിയ പെരുന്നാൾ അവധിയുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങൾ ഇല്ലാതായാൽ ഇന്ന് തന്നെ റഹീമിന് നാട്ടിലേക്ക് മടങ്ങാനാകുമെന്നാണ് ആക്ഷൻ കൗൺസിൽ പ്രതീക്ഷിക്കുന്നത്. ജയിൽ മോചിതനായാൽ എംബസി വഴി വേഗം നാട്ടിൽ എത്തിക്കാനാണ് നീക്കം. സൗദി ബാലൻ അനസ് അൽ ഫായിസ് മരിച്ച കേസിലാണ് 2006 നവംബറിൽ റഹീം ജയിലിലാകുന്നത്. 2012ലാണ് വധശിക്ഷ വിധിച്ചത്. വിചാരണക്കൊടുവില്‍ റിയാദിലെ കോടതി റഹീമിന് വധശിക്ഷ വിധിച്ചെങ്കിലും 34 കോടിയിലേറെ ഇന്ത്യൻ രൂപ ദിയാധനമായി നൽകിയതോടെ വധശിക്ഷ റദ്ദാക്കുകയായിരുന്നു.