പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിനോടനുബന്ധിച്ച്, കുവൈത്ത് ആഭ്യന്തര മന്ത്രാലയം വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കും ഗതാഗത നിയന്ത്രണത്തിനുമായി 870 സുരക്ഷാ പട്രോളുകളെ വിന്യസിച്ചു. ഇതിനൊപ്പം, ട്രാഫിക് സുരക്ഷ, കുട്ടികളുടെ സംരക്ഷണം തുടങ്ങിയ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് "പ്രിവൻഷൻ ആൻഡ് സേഫ്റ്റി" എന്ന പേരിൽ ഒരു ബോധവത്കരണ ക്യാമ്പയിനും ആരംഭിച്ചിട്ടുണ്ട്.
കുവൈത്ത് സിറ്റി: 2026-2027 അധ്യയന വർഷം ആരംഭിക്കുന്നതിന്‍റെ ഭാഗമായി വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാനും ഗതാഗതക്കുരുക്ക് നിയന്ത്രിക്കാനുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം രാജ്യത്തുടനീളം വിന്യസിച്ചത് 870 സുരക്ഷാ പട്രോൾ സംഘങ്ങളെ. ഇതിൽ 520 സെക്യൂരിറ്റി ഡയറക്ടറേറ്റ് പട്രോളുകൾ, 200 ട്രാഫിക് പട്രോളുകൾ, 150 എമർജൻസി പട്രോളുകൾ എന്നിവ ഉൾപ്പെടുന്നു. സ്കൂളുകൾക്ക് ചുറ്റും, വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രധാന റോഡുകളിലും മറ്റ് തിരക്കേറിയ മേഖലകളിലും സുരക്ഷാ സാന്നിധ്യം ശക്തമാക്കിയിട്ടുണ്ട്.
റോഡുകളിലെ ഗതാഗതം നിരീക്ഷിക്കാൻ 338 ട്രാഫിക് നിരീക്ഷണ ക്യാമറകളും ഉപയോഗിക്കും. ട്രാഫിക് സിഗ്നലുകളിൽ ഫ്ലാഷിംഗ് സംവിധാനങ്ങളും സജീവമാക്കി ഗതാഗതം സുഗമമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ 112 നമ്പറിലൂടെ ലഭിക്കുന്ന വിവരങ്ങൾക്ക് എമർജൻസി പൊലീസ് അതിവേഗം പ്രതികരിക്കും. അതേസമയം, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവരെ ലക്ഷ്യമിട്ട് 'പ്രിവൻഷൻ ആൻഡ് സേഫ്റ്റി' എന്ന പേരിൽ ഒരു വർഷം നീളുന്ന ബോധവത്കരണ ക്യാമ്പയിനും ആഭ്യന്തര മന്ത്രാലയം ആരംഭിച്ചു. ട്രാഫിക് സുരക്ഷ, കുട്ടികളുടെ സംരക്ഷണം, മയക്കുമരുന്ന് പ്രതിരോധം, സൈബർ സുരക്ഷ, തീവ്രവാദ ആശയങ്ങളിൽ നിന്നുള്ള സംരക്ഷണം, പരിസ്ഥിതി ബോധവത്കരണം എന്നിവയാണ് ക്യാമ്പയിന്റെ പ്രധാന വിഷയങ്ങൾ.


