വിവിധയിടങ്ങളിൽ നടത്തിയ പരിശോധനകളിലാണ് താമസ, തൊഴില്‍ നിയമലംഘകര്‍ പിടിയിലായത്.
കുവൈത്ത് സിറ്റി: കുവൈത്തിൽ താമസ, തൊഴിൽ സംബന്ധിച്ച നിയമങ്ങൾ ലംഘിച്ച 153 പേരെ സുരക്ഷാ വിഭാഗം പിടികൂടി. വിവിധയിടങ്ങളിൽ നടത്തിയ പരിശോധനകളിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. നിയമം കർശനമായി നടപ്പിലാക്കുന്നതിന്‍റെയും രാജ്യത്ത് ആഭ്യന്തര സുരക്ഷ ഉറപ്പാക്കുന്നതിന്‍റെയും ഭാഗമായാണ് പുതിയ നടപടി സ്വീകരിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.
ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹ് നൽകിയ നിർദ്ദേശത്തെ തുടർന്ന്, ആഭ്യന്തര മന്ത്രാലയത്തിലെ ആക്ടിംഗ് അണ്ടർസെക്രട്ടറി മേജർ ജനറൽ അലി മിസ്ഫെർ അൽ അദ്‌വാനിയുടെ മേൽനോട്ടത്തിൽ റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസ് ജനറൽ ഡിപ്പാർട്ട്‌മെന്റ് ജൂലൈ 24 വ്യാഴാഴ്ച പുലർച്ചെയാണ് റെയ്ഡുകൾ ആരംഭിച്ചത്. ഹവല്ലി, മൈദാൻ ഹവല്ലി, സൽമിയ, ജഹ്റ, ജലീബ് അൽ ഷുവൈക്ക് എന്നിവിടങ്ങളിൽ കഴിയുന്ന അനധികൃത പ്രവാസികളും നിയമരീതിയിൽ രേഖകളില്ലാതെ ജോലി ചെയ്യുന്നവരും റെയ്ഡിന്റെ പ്രധാന ലക്ഷ്യമായിരുന്നു. അതുപോലെ തന്നെ നിയമപരമായ രേഖകളില്ലാത്ത തൊഴിലാളികളെ നിയമിക്കുന്ന തൊഴിലുടമകളെയും തിരിച്ചറിഞ്ഞ് നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
