കുവൈത്തിൽ കർശന പരിശോധന. പിടിച്ചെടുത്ത പതിനായിരത്തിലേറെ മദ്യക്കുപ്പികൾ നശിപ്പിച്ചു. കുവൈത്തിലെ ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ വർഷം പിടിച്ചെടുത്ത 10,598 മദ്യബോട്ടിലുകൾ നശിപ്പിച്ചതായി അറിയിച്ച് അധികൃതർ.

കുവൈത്ത് സിറ്റി: മയക്കുമരുന്നും അനധികൃത മദ്യവ്യാപനവും ചെറുക്കുന്നതിന്‍റെ ഭാഗമായി കുവൈത്തിലെ ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ വർഷം പിടിച്ചെടുത്ത 10,598 മദ്യബോട്ടിലുകൾ നശിപ്പിച്ചതായി അറിയിച്ച് അധികൃതർ. വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ, നിയമാനുസൃത നടപടിക്രമങ്ങൾ പാലിച്ചും ബന്ധപ്പെട്ട അധികൃതരുമായി സഹകരിച്ചും മദ്യം നശിപ്പിച്ചതായും അനധികൃത വസ്തുക്കളുടെ പ്രചാരണം തടയുന്നതിൽ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്നും അധികൃതർ വ്യക്തമാക്കി.

അതോടൊപ്പം വിവിധ രാജ്യക്കാരായ 12 പേരെ വൻതോതിൽ മയക്കുമരുന്നുകളുമായി അറസ്റ്റ് ചെയ്തു. ജഹ്റയിലെ മരുഭൂമി പ്രദേശത്ത് കാലാവധി കഴിഞ്ഞ ഭക്ഷണവസ്തുക്കൾ വിറ്റ കേന്ദ്രം കണ്ടെത്തി നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തു. സംരക്ഷിത പ്രകൃതി മേഖലയിൽ അനധികൃതമായി ഒട്ടകങ്ങളെ മേയാൻ വിട്ട വ്യക്തിയെ പിടികൂടി. മന്ത്രാലയം സുരക്ഷാ പരിശോധനകളും ഫീൽഡ് ക്യാമ്പയിനുകളും കൂടുതൽ ശക്തമാക്കുമെന്നും നിയമലംഘനങ്ങൾ തടയുമെന്നും പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കുമെന്നും അറിയിച്ചു. പൊതുജനങ്ങൾ നിയമങ്ങളും ചട്ടങ്ങളും കർശനമായി പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.