കുവൈത്തിൽ പൊതുഭക്ഷ്യ-പോഷകാഹാര അതോറിറ്റി നടത്തിയ പരിശോധനയിൽ ഇറച്ചിക്കടയിൽ നിന്ന് 130 കിലോ പഴകിയ മാംസം പിടിച്ചെടുത്തു. ജഹ്‌റ ഗവർണറേറ്റിലെ പഴം പച്ചക്കറി മാർക്കറ്റിലും വ്യാപക പരിശോധന നടത്തിയിരുന്നു.
കുവൈത്ത് സിറ്റി: കുവൈത്തിൽ ഭക്ഷ്യസ്ഥാപനങ്ങളിലെ പരിശോധനകൾ ശക്തമാക്കി പൊതുഭക്ഷ്യ-പോഷകാഹാര അതോറിറ്റിയുടെ ക്യാപിറ്റൽ ഇൻസ്പെക്ഷൻ വിഭാഗം. പരിശോധനയിൽ ഇറച്ചിക്കടയിൽ നിന്ന് 130 കിലോ പഴകിയ മാംസവും കൊഴുപ്പും പിടിച്ചെടുത്തു.
ഉപഭോക്താക്കളുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനായുള്ള പരിശോധനകളുടെ ഭാഗമായാണ് നടപടി. നിയമലംഘനവുമായി ബന്ധപ്പെട്ട് ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ രാജ്യവ്യാപകമായി പരിശോധനകൾ തുടരുമെന്നും പൊതുഭക്ഷ്യ-പോഷകാഹാര അതോറിറ്റി വ്യക്തമാക്കി.
ഏതാനും ദിവസം മുമ്പ് കുവൈത്തിലെ ജഹ്‌റ ഗവർണറേറ്റിലെ പഴം പച്ചക്കറി മാർക്കറ്റിലടക്കം വ്യാപക പരിശോധന നടത്തിയിരുന്നു. മേഖലയിലെ 280ഓളം ഭക്ഷ്യ സ്ഥാപനങ്ങളിലാണ് പൊതുഭക്ഷ്യ പോഷകാഹാര അതോറിറ്റിയുടെ പ്രത്യേക സംഘം ഒരേസമയം കർശന പരിശോധന നടത്തിയത്. പരിശോധനയിൽ വിവിധ ഭക്ഷ്യ സംഭരണ ശാലകളിൽ നിന്നായി 52 നിയമലംഘനങ്ങൾ ഉദ്യോഗസ്ഥർ കണ്ടെത്തി. ചില്ലറ വിൽപ്പന കേന്ദ്രങ്ങൾ വഴി വിതരണം ചെയ്യാനായി തയ്യാറാക്കി വെച്ചിരുന്ന വൻതോതിലുള്ള പഴകിയ പച്ചക്കറികളും പഴങ്ങളും പരിശോധനയിൽ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. നിയമലംഘനം നടത്തിയ സ്ഥാപനങ്ങൾക്കെതിരെ നിലവിലുള്ള കർശന നിയമപ്രകാരം അടിയന്തര നിയമനടപടികൾ സ്വീകരിച്ചതായി അതോറിറ്റി അറിയിച്ചു. മനുഷ്യഉപയോഗത്തിന് യോഗ്യമല്ലാത്ത ഭക്ഷ്യവസ്തുക്കൾ വിൽക്കുക, ഗുണനിലവാരമില്ലാത്ത ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കുക, ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ പാലിക്കാതിരിക്കുക, പൊതു ശുചിത്വ മാനദണ്ഡങ്ങൾ ലംഘിക്കുക തുടങ്ങിയ കുറ്റങ്ങളാണ് കണ്ടെത്തിയത്.


