കുവൈത്തിൽ യഥാർത്ഥ ബ്രാൻഡഡ് ഉൽപ്പന്നങ്ങളെന്ന പേരിൽ വിറ്റഴിച്ചിരുന്ന വൻതോതിലുള്ള വ്യാജ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. ഏറ്റവും പുതിയ പരിശോധനകളിൽ വസ്ത്രങ്ങൾ, ബാഗുകൾ, ഷൂകൾ, വനിതാ ആക്സസറികൾ എന്നിവ ഉൾപ്പെടെ 3,602 വ്യാജ ഉൽപ്പന്നങ്ങൾ അധികൃതർ പിടിച്ചെടുത്തു.

കുവൈത്ത് സിറ്റി: കുവൈത്തിലെ ഹവല്ലി ഗവർണറേറ്റിൽ വാണിജ്യ വ്യവസായ മന്ത്രാലയത്തിന്‍റെ പരിശോധനാ സംഘങ്ങൾ മാർക്കറ്റ് ഇൻസ്പെക്ഷൻ കാമ്പയിനുകൾ ശക്തമാക്കി. ഇതിന്‍റെ ഭാഗമായി യഥാർത്ഥ ബ്രാൻഡഡ് ഉൽപ്പന്നങ്ങളെന്ന പേരിൽ വിറ്റഴിച്ചിരുന്ന വൻതോതിലുള്ള വ്യാജ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. ഏറ്റവും പുതിയ പരിശോധനകളിൽ വസ്ത്രങ്ങൾ, ബാഗുകൾ, ഷൂസുകൾ, വനിതാ ആക്സസറികൾ എന്നിവ ഉൾപ്പെടെ 3,602 വ്യാജ ഉൽപ്പന്നങ്ങൾ അധികൃതർ പിടിച്ചെടുത്തു.

ഉപഭോക്തൃ സംരക്ഷണ, ബൗദ്ധിക സ്വത്തവകാശ നിയമങ്ങൾ ലംഘിച്ച് വ്യാജ ഉൽപ്പന്നങ്ങൾ കൈവശം വെക്കുകയും പ്രദർശിപ്പിക്കുകയും വിൽക്കുകയും ചെയ്തു എന്നീ നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. പല വാണിജ്യ സ്ഥാപനങ്ങളിൽ നിന്നാണ് പിടിച്ചെടുത്ത സാധനങ്ങൾ കണ്ടെത്തിയത്. നിയമം ലംഘിച്ച സ്ഥാപനങ്ങൾക്കെതിരെ ഉടൻ തന്നെ റിപ്പോർട്ടുകൾ നൽകുകയും നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തു. എല്ലാ തരത്തിലുള്ള വാണിജ്യ തട്ടിപ്പുകൾക്കും വ്യാജ വ്യാപാരങ്ങൾക്കുമെതിരെ ശക്തമായ നടപടി തുടരുമെന്നും കർശനമായ പരിശോധനകൾ നടത്തുമെന്നും വാണിജ്യ വ്യവസായ മന്ത്രാലയം ആവർത്തിച്ചു.