49 മൃതദേഹങ്ങൾ കണ്ടെടുത്തതായി സംഭവത്തിലെ ദൃക്സാക്ഷി ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി. 

കുവൈറ്റ് സിറ്റി: കുവൈത്തിലെ തൊഴിലാളി ക്യാംപിലുണ്ടായ തീപിടിത്തത്തിൽ 49 പേർ മരിച്ചതായി റിപ്പോര്‍ട്ട്. ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് കുവൈത്ത് ടൈംസ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. 41 മരണം എന്നായിരുന്നു ആദ്യം പുറത്ത് വന്ന റിപ്പോർട്ട്. 49 മൃതദേഹങ്ങൾ കണ്ടെടുത്തതായി സംഭവത്തിലെ ദൃക്സാക്ഷി ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി. മരിച്ചവരിൽ കൂടുതൽ പേരും മലയാളികളാണെന്നും പലരുടെയും മൃതദേഹം തിരിച്ചറിയാകാനാത്ത നിലയിലാണുള്ളതെന്നും ദൃക്സാക്ഷി പറഞ്ഞു. ദുരന്തത്തിൽ 11 മലയാളികൾക്കാണ് ജീവൻ നഷ്ടപ്പെട്ടത്. 

മരിച്ച 11 മലയാളികളില്‍ 3 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കൊല്ലം സ്വദേശി ഷമീര്‍, പന്തളം സ്വദേശി ആകാശ് എസ് നായര്‍, പത്തനംതിട്ട വാഴമുട്ടം സ്വദേശി മുരളീധരന്‍ നായര്‍ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. നിരവധി മലയാളികൾ ജോലി ചെയ്യുന്ന എൻബിടിസി കമ്പനിയുടെ ക്യാംപിലാണ് ദുരന്തമുണ്ടായത്. മലയാളിയുടെ ഉടമസ്ഥതയിലാണ് ഈ കമ്പനി. പ്രാദേശിക സമയം പുലർച്ചെ ആറ് മണിയോടെ ആയിരുന്നു സംഭവം. പലർക്കും പരിക്കേറ്റത് പുക ശ്വസിച്ചും രക്ഷപ്പെടാൻ വേണ്ടി കെട്ടിടത്തിൽ നിന്ന് ചാടിയപ്പോഴുമാണ്. 

അതേ സമയം, കുവൈറ്റിലെ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. അപകടത്തില്‍ നിന്ന് ആലപ്പുഴ താമരക്കുളം സ്വദേശിയായ നജിബ് രക്ഷപെട്ടെന്ന് വിവരം ലഭിച്ചതായി പിതാവ് ജലാൽ വ്യക്തമാക്കി. ദുരന്തത്തില്‍ മരിച്ച ഷെമീറിന് ഒപ്പം കെട്ടിടത്തിൽ നിന്നും ചാടിയതാണ് നജീബ്. കുവൈറ്റ് എൻബിഡിസി ഓയിൽ കമ്പനിയിൽ 4 വർഷമായി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു നജീബ്. 

നോര്‍ക്ക ആസ്ഥാനത്ത് ഹെല്‍പ് ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 18004253939 എന്ന നമ്പറിൽ ബന്ധപ്പെടാം.

YouTube video player