മറ്റുള്ളവരുടെ ബാഗുകളും പാഴ്സലുകളും കൊണ്ടുവരുന്നതിനെതിരെ കുവൈത്ത് ആഭ്യന്തരമന്ത്രാലയത്തിന്‍റെ മുന്നറിയിപ്പ്. ലഹരിക്കടത്തുകാർ യാത്രക്കാർ അറിയാതെ ഇത്തരം മാർഗങ്ങൾ മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ചേക്കാമെന്ന് മന്ത്രാലയം വ്യക്തമാക്കി.

കുവൈത്ത് സിറ്റി: മറ്റുള്ളവർ നൽകുന്ന ബാഗുകൾ, പാഴ്സലുകൾ, മരുന്ന് പാക്കറ്റുകൾ തുടങ്ങിയവ കുവൈത്തിലേക്കോ പുറത്തേക്കോ കൊണ്ടുപോകരുതെന്ന് ആഭ്യന്തര മന്ത്രാലയം പൗരന്മാർക്കും പ്രവാസികൾക്കും മുന്നറിയിപ്പ് നൽകി. ലഹരിക്കടത്തുകാർ യാത്രക്കാർ അറിയാതെ ഇത്തരം മാർഗങ്ങൾ മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ചേക്കാമെന്ന് മന്ത്രാലയം വ്യക്തമാക്കി.

അടുത്തിടെ നടന്ന മൂന്ന് വ്യത്യസ്ത കേസുകളിൽ, വിദേശത്തുനിന്ന് മറ്റുള്ളവർക്ക് നൽകാനായി കൊണ്ടുവന്ന മരുന്ന് കണ്ടെയ്നറുകൾക്കുള്ളിൽ മയക്കുമരുന്നും സൈക്കോട്രോപിക് വസ്തുക്കളും കണ്ടെത്തിയതിനെ തുടർന്ന് മൂന്ന് യാത്രക്കാരെ പിടികൂടിയിരുന്നു. മരുന്നാണെന്ന് വിശ്വസിച്ചാണ് ഇവർ പാക്കറ്റുകൾ സ്വീകരിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. എന്നാൽ കൈവശമുള്ള വസ്തുക്കളിൽ നിരോധിത സാധനങ്ങൾ കണ്ടെത്തിയാൽ അത് മറ്റൊരാൾ നൽകിയതാണെങ്കിലും യാത്രക്കാരൻ നിയമനടപടി നേരിടേണ്ടിവരുമെന്ന് മന്ത്രാലയം ഓർമ്മിപ്പിച്ചു.