ലോക സന്തോഷ സൂചികയിൽ മികച്ച സ്ഥാനം നേടി കുവൈത്ത്. ഗൾഫ് മേഖലയിൽ രണ്ടാം സ്ഥാനമാണ് കുവൈത്ത് സ്വന്തമാക്കിയത്. 

കുവൈത്ത് സിറ്റി: ഈ വര്‍ഷത്തെ ലോക സന്തോഷ സൂചികയിൽ മികച്ച സ്ഥാനം നേടി കുവൈത്ത്. ആഗോളതലത്തിൽ 30-ാം സ്ഥാനവും ഗൾഫ് മേഖലയിൽ രണ്ടാം സ്ഥാനവും കുവൈത്തിനുള്ളത്. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ സെന്റർ ഫോർ വെൽ-ബീയിംഗ്, ഗാലപ്പ്, യുണൈറ്റഡ് നേഷൻസ് സസ്റ്റൈനബിൾ ഡെവലപ്‌മെൻ്റ് സൊല്യൂഷൻസ് നെറ്റ്‌വർക്ക് എന്നിവ സംയുക്തമായാണ് പട്ടിക പ്രസിദ്ധീകരിച്ചത്. താമസക്കാർക്കിടയിലെ ഉയർന്ന ജീവിത സംതൃപ്തിയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. 2022 മുതൽ 2024 വരെയുള്ള കാലയളവിലെ വിവരങ്ങൾ അടിസ്ഥാനമാക്കി, വ്യക്തികളുടെ ജീവിതത്തെക്കുറിച്ചുള്ള സ്വയം വിലയിരുത്തലുകൾ കണക്കിലെടുത്താണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സാമൂഹിക ഐക്യം, കാരുണ്യ പ്രവർത്തനങ്ങൾ, പൊതു വിശ്വാസം എന്നിവയുൾപ്പെടെ നിരവധി പ്രധാന മേഖലകളിൽ കുവൈത്ത് കൈവരിച്ച പുരോഗതി റിപ്പോർട്ട് എടുത്തു കാണിക്കുന്നു. ജീവിത സംതൃപ്തി അളക്കുന്ന പ്രധാന സൂചികയായ കാൻട്രിൽ ലാഡറിൽ കുവൈത്ത് ആഗോളതലത്തിൽ 30-ാം സ്ഥാനത്തെത്തി. ഉപസൂചകകളിലും രാജ്യം മികച്ച പ്രകടനം കാഴ്ചവെച്ചു. ഗ്ലോബൽ ഡൊണേഷൻ ഇൻഡക്സിൽ 33-ാം സ്ഥാനവും, സന്നദ്ധപ്രവർത്തനത്തിൽ 46-ാം സ്ഥാനവും, അപരിചിതരെ സഹായിക്കുന്നതിൽ 27-ാം സ്ഥാനവും കുവൈത്ത് നേടി. ഗൾഫ് മേഖലയിൽ യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) ആണ് ഒന്നാം സ്ഥാനത്ത്. ആഗോള സന്തോഷ സൂചികയിൽ 21-ാം സ്ഥാനത്താണ് യുഎഇ.