ട്രാഫിക് നിയമലംഘനങ്ങൾക്കെതിരെ കുവൈത്തിൽ കര്‍ശന നടപടി. മൂന്ന് മാസത്തിനിടെ 15 പ്രവാസികളെ നാടുകടത്തി. മൂന്ന് മാസത്തിനിടെ ട്രാഫിക് കേസുകളുമായി ബന്ധപ്പെട്ട് 35 കോടതി വിധികൾ പുറപ്പെടുവിച്ചു.

കുവൈത്ത് സിറ്റി: കുവൈത്തിൽ ട്രാഫിക് നിയമലംഘനങ്ങൾക്കെതിരെ അധികൃതർ കടുത്ത നടപടികൾ സ്വീകരിക്കുന്നതായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്‍റ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ സാദ് അൽ-ഖത്തൂൻ അറിയിച്ചു. മൂന്ന് മാസത്തിനിടെ (മെയ്, ജൂൺ, ജൂലൈ) ട്രാഫിക് കേസുകളുമായി ബന്ധപ്പെട്ട് 35 കോടതി വിധികൾ പുറപ്പെടുവിച്ചു. 35 കോടതി വിധിയിൽ 11 എണ്ണം തടവ് ശിക്ഷയും 24 എണ്ണം പിഴയും ആയിരുന്നു.

പുതിയ ട്രാഫിക് നിയമം നടപ്പാക്കിയ ഈ മൂന്ന് മാസത്തിനിടെ 15 പ്രവാസികളെ നാടുകടത്തിയതായും ബ്രിഗ്. ജനറൽ അൽ-ഖത്തൂൻ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി. ഒരു പ്രവാസി ഗുരുതരമായ ട്രാഫിക് നിയമലംഘനം നടത്തിയാൽ, അത് ആവർത്തിച്ചുള്ള കുറ്റകൃത്യമാണോ എന്നതിനെ ആശ്രയിക്കാതെ തന്നെ, അന്വേഷണത്തിനും ഡ്രൈവിംഗ് റെക്കോർഡ് പരിശോധിച്ചതിനും ശേഷം നാടുകടത്തൽ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനം ഓടിക്കുന്നത് അനുവദിക്കരുതെന്നും അത്തരം കാര്യങ്ങളിൽ മാതാപിതാക്കൾക്ക് വലിയ ഉത്തരവാദിത്തമുണ്ടെന്നും ബ്രിഗ്. ജനറൽ അൽ-ഖത്തൂൻ പറഞ്ഞു.