ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള യാത്രാ വിലക്ക് തുടരുമെന്ന് കുവൈത്ത്
കൊവിഡിനെ തുടർന്ന് കുവൈത്ത് യാത്രാ വിലക്കേർപ്പെടുത്തിയ രാജ്യങ്ങൾക്ക് ഇളവ് നൽകണോ കൂടുതല്‍ രാജ്യങ്ങളെ പട്ടികയിലേക്ക് കൂട്ടിച്ചേർക്കണമോ എന്ന കാര്യത്തിൽ ആരോഗ്യ മന്ത്രാലയം എടുക്കുന്ന നിലപാടിന്റെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കും.
കുവൈത്ത് സിറ്റി: കൊവിഡ് വ്യാപനത്തെ തുടർന്ന് ഇന്ത്യയടക്കം 32 രാജ്യങ്ങളിലേക്ക് പ്രഖ്യാപിച്ച യാത്രാവിലക്ക് തുടരുമെന്ന് കുവൈത്ത്. അതേസമയം വിലക്കില്ലാത്ത രാജ്യത്ത് 14 ദിവസം താമസിച്ച് കുവൈത്തിലേക്ക് വരാം. കുവൈത്ത് വിസയുള്ള 4,26,871 വിദേശികൾ രാജ്യത്തിന് പുറത്ത് കഴിയുന്നുണ്ടെന്നും സർക്കാർ അറിയിച്ചു.
കൊവിഡിനെ തുടർന്ന് കുവൈത്ത് യാത്രാ വിലക്കേർപ്പെടുത്തിയ രാജ്യങ്ങൾക്ക് ഇളവ് നൽകണോ കൂടുതല്‍ രാജ്യങ്ങളെ പട്ടികയിലേക്ക് കൂട്ടിച്ചേർക്കണമോ എന്ന കാര്യത്തിൽ ആരോഗ്യ മന്ത്രാലയം എടുക്കുന്ന നിലപാടിന്റെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കും. എന്നാൽ യാത്രാ വിലക്കില്ലാത്ത രാജ്യത്ത് 14 ദിവസം ക്വാറന്റീനിൽ താമസിച്ച് കുവൈത്തിലേക്ക് മടങ്ങി വരാന്‍ അവസരമുണ്ടാകും. ഓരോ രാജ്യങ്ങളിലെയും കൊവിഡ് വ്യാപനത്തിന്റെ തോതനുസരിച്ചാണ് യാത്ര വിലക്കിന്റെ കാര്യത്തിൽ തീരുമാനം എടുക്കുക.
അതേസമയം കുവൈത്ത് വിസയുള്ള 4,26,871 വിദേശികൾ രാജ്യത്തിന് പുറത്ത് കഴിയുന്നുണ്ടെന്നും സർക്കാർ അറിയിച്ചു. അവധിക്ക് നാട്ടിൽ പോയി വിമാന സർവീസ് ഇല്ലാത്തതിനാൽ തിരിച്ചുവരാൻ കഴിയാത്തവരാണ് ഇവരിൽ ഭൂരിഭാഗം പേരുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ താമസകാര്യ അണ്ടർ സെക്രട്ടറി മേജർ ജനറൽ അൻവർ അൽ ബർജാസ് വ്യക്തമാക്കി. വർക്ക് പെർമിറ്റ് കാലാവധി കഴിഞ്ഞവരെ രാജ്യത്ത് പ്രവേശിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കുവൈത്തിലേക്ക് വരാനുള്ള എല്ലാത്തരം വിസകളും താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.