ജിസിസി രാജ്യങ്ങളിൽ റെസിഡൻസിയില്ലാത്ത ഇന്ത്യൻ പൗരന്മാർക്ക് ഓൺലൈൻ വിസ പ്ലാറ്റ്‌ഫോം ബാധകമല്ല. 

കുവൈത്ത് സിറ്റി: ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫിന്റെ നിർദ്ദേശങ്ങളും ആക്ടിംഗ് അണ്ടർസെക്രട്ടറി മേജർ ജനറൽ അലി അൽ-അദ്വാനിയുടെ മേൽനോട്ടവും പാലിച്ച് ആഭ്യന്തര മന്ത്രാലയം 'കുവൈത്ത് വിസ' ഓൺലൈൻ പ്ലാറ്റ്‌ഫോം ഔദ്യോഗികമായി ആരംഭിച്ചു. ജിസിസി രാജ്യങ്ങളിൽ റെസിഡൻസിയില്ലാത്ത ഇന്ത്യൻ പൗരന്മാർക്ക് ഓൺലൈൻ വിസ പ്ലാറ്റ്‌ഫോം ബാധകമല്ല.

ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിയമ ചട്ടങ്ങൾക്കും ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസി അഫയേഴ്‌സിന്‍റെ മാർഗനിർദ്ദേശങ്ങൾക്കും അനുസൃതമായി, ബാധകമായ രാജ്യക്കാർക്ക് ടൂറിസ്റ്റ്, ബിസിനസ്, കുടുംബം, സർക്കാർ എന്നിവയുൾപ്പെടെ വിവിധ തരം സന്ദർശന വിസകൾ പ്ലാറ്റ്‍ഫോമിലൂടെ നല്‍കുന്നു. മന്ത്രാലയം പറയുന്നതനുസരിച്ച്, പുതിയ വിസ സംവിധാനം നാല് പ്രധാന വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു:

ടൂറിസ്റ്റ് വിസ: ടൂറിസത്തിനോ വിനോദത്തിനോ വേണ്ടി കുവൈത്ത് സന്ദർശിക്കാൻ ആഗ്രഹിക്കുന്ന വ്യക്തികൾക്കായി നിജപ്പെടുത്തിയിരിക്കുന്നു. പ്രവേശന തീയതി മുതൽ മൂന്ന് മാസത്തെ താമസ പെർമിറ്റ് ഇത് നൽകുന്നു.

ബിസിനസ് വിസ: മീറ്റിംഗുകൾ, കോൺഫറൻസുകൾ അല്ലെങ്കിൽ പങ്കാളിത്തങ്ങൾ പോലുള്ള ബിസിനസ് ആവശ്യങ്ങൾക്കായി സന്ദർശിക്കുന്നവർക്ക് ഇത് നൽകുന്നു. ഇതിൽ ബിസിനസുകാർ, കമ്പനി പ്രതിനിധികൾ, പ്രധാന കോർപ്പറേഷനുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ എന്നിവരും ഉൾപ്പെടുന്നു. ഒരു മാസത്തെ താമസ വിസ നൽകുന്നു.

ഫാമിലി വിസ: കുവൈത്തിൽ താമസിക്കുന്ന കുടുംബാംഗങ്ങളെ സന്ദർശിക്കുന്ന അടുത്ത ബന്ധുക്കൾക്ക് ഉദ്ദേശിച്ചുള്ളതാണ്. ഒരു റെസിഡന്റ് കുടുംബാംഗം ഇതിന് അപേക്ഷിക്കുകയും ഒരു മാസത്തെ താമസം അനുവദിക്കുകയും ചെയ്യും.

ഗവൺമെന്‍റ് വിസ: ഔദ്യോഗിക ദൗത്യങ്ങൾ, സമ്മേളനങ്ങൾ അല്ലെങ്കിൽ ഉഭയകക്ഷി മീറ്റിംഗുകൾ എന്നിവയിൽ പങ്കെടുക്കുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് മാത്രമായി നീക്കിവച്ചിരിക്കുന്നു. ഇതിന് ഔദ്യോഗിക ക്ഷണം ആവശ്യമാണ്, നയതന്ത്ര പ്രോട്ടോക്കോളുകൾ പാലിക്കുകയും ഒരു മാസത്തെ താമസ കാലയളവ് വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു.

എല്ലാ വിസകളും സമഗ്രമായ സുരക്ഷാ പരിശോധനകൾക്ക് വിധേയമാണെന്നും വ്യക്തികളായാലും കമ്പനികളായാലും സർക്കാർ സ്ഥാപനങ്ങളായാലും സന്ദർശകനും സ്പോൺസറും സാധുവായ തിരിച്ചറിയൽ രേഖകൾ സമർപ്പിക്കേണ്ടതുണ്ടെന്നും മന്ത്രാലയം ഊന്നിപ്പറഞ്ഞു. അനുവദനീയമായ താമസ കാലയളവ് കവിയുന്നതോ വിസ വ്യവസ്ഥകൾ ലംഘിക്കുന്നതോ ആയ നിയമലംഘകർക്ക് കർശനമായ ശിക്ഷകൾ ബാധകമാകുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.