കുവൈത്തിൽ പലചരക്ക് കടയിലെ ഏഷ്യന്‍ ജീവനക്കാരൻ മരിച്ച സംഭവത്തില്‍ കുവൈത്തി പൗരന് ക്രിമിനൽ കോടതി 15 വർഷം കഠിന തടവ് ശിക്ഷ വിധിച്ചു. കടയിൽ നിന്ന് സാധനം വാങ്ങി പണം കൊടുക്കാതെ മുങ്ങാൻ നോക്കുന്നതിനിടെയാണ് വാഹനാപകടം ഉണ്ടായത്.
കുവൈത്ത് സിറ്റി: കുവൈത്തിലെ അൽ മുത്‌ല മരുഭൂമി പ്രദേശത്തെ ഒരു പലചരക്ക് കടയിലെ ഏഷ്യൻ ജീവനക്കാരൻ മരിച്ച കേസില്‍ കുവൈത്തി പൗരന് ക്രിമിനൽ കോടതി 15 വർഷം കഠിന തടവ് ശിക്ഷ വിധിച്ചു. ഈ വർഷം മാർച്ചിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കടയിൽ നിന്ന് സാധനങ്ങൾ വാങ്ങിയ ശേഷം പണം നൽകാതെ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ അപകടമുണ്ടാക്കിയത്. ഒരു ദൃക്‌സാക്ഷിയുടെ മൊഴി പ്രകാരം, പ്രതി വാഹനത്തിൽ അതിവേഗം ഓടിച്ചുപോവുകയായിരുന്നു.
ഈ സമയം, കടയിലെ ജീവനക്കാരൻ ഇയാളെ തടയാനായി കാറിൽ തൂങ്ങിക്കിടക്കാൻ ശ്രമിച്ചു. എന്നാൽ ദാരുണമായി, പിടിവിട്ട് താഴെ വീണ ഇയാളുടെ ശരീരത്തിലൂടെ വാഹനം കയറിയിറങ്ങി. ജീവൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ ഇയാൾ മരിച്ചു. ദൃക്‌സാക്ഷിയുടെ റിപ്പോർട്ടിനെ തുടർന്ന് സുരക്ഷാ സേന പ്രതിയെ ഉടൻ അറസ്റ്റ് ചെയ്തു. തുടർന്നുള്ള അന്വേഷണത്തിൽ ഇയാളുടെ ക്രിമിനൽ സ്വഭാവത്തെക്കുറിച്ച് കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നു. പ്രതി ഒരു മയക്കുമരുന്ന് അടിമയാണെന്ന് തിരിച്ചറിഞ്ഞു. സമാനമായ തന്ത്രങ്ങൾ ഉപയോഗിച്ച് ഇയാൾ മുമ്പും പലചരക്ക് കടകളെ ലക്ഷ്യമിട്ടിട്ടുണ്ട്.


