ഹാക്കർമാർ ബാങ്ക് അക്കൗണ്ട് ഹാക്ക് ചെയ്യാന്‍ ശ്രമിക്കുന്നുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് ഡിറ്റക്ടീവാണെന്ന വ്യാജേനയാണ് തട്ടിപ്പുകാരന്‍ വിളിച്ചത്.
കുവൈത്ത് സിറ്റി: ഫോൺ തട്ടിപ്പിന് ഇരയായ പ്രായമായ കുവൈത്തി പൗരന് തന്‍റെ മുഴുവൻ ബാങ്ക് ബാലൻസും നഷ്ടമായി. 37,000 കുവൈത്തി ദിനാർ (ഏകദേശം ഒരു കോടി ഇന്ത്യന്‍ രൂപ) ആണ് നഷ്ടപ്പെട്ടത്. ഒരു ഡിറ്റക്ടീവാണെന്ന് വ്യാജമായി അവകാശപ്പെട്ടാണ് തട്ടിപ്പുകാരൻ വിളിച്ചത്. ഹാക്കർമാർ ഇയാളുടെ ബാങ്ക് അക്കൗണ്ടിൽ കടന്നുകയറാൻ ശ്രമിക്കുന്നുണ്ടെന്ന് പറഞ്ഞാണ് തെറ്റിദ്ധരിപ്പിച്ചത്. പണം നഷ്ടപ്പെടാതിരിക്കാൻ അടിയന്തര നടപടി ആവശ്യമാണെന്നും വിശ്വസിപ്പിച്ചു.
തുടര്‍ന്ന് കാർഡ് നമ്പർ, പിൻ, മൊബൈൽ ഫോണിലേക്ക് അയച്ച ഒരു ഒറ്റത്തവണ പാസ്‌വേഡ് (OTP) എന്നിവ ഉൾപ്പെടെയുള്ള രഹസ്യ ബാങ്ക് വിവരങ്ങൾ വെളിപ്പെടുത്താൻ പ്രേരിപ്പിച്ചു. ഈ വിവരങ്ങൾ കിട്ടിയതോടെ തട്ടിപ്പുകാരൻ അക്കൗണ്ടിൽ നിന്ന് മുഴുവൻ പണവും പിൻവലിക്കുകയായിരുന്നു.
Read Also - കുവൈത്തിൽ ഭൂചലനം: റിക്ടർ സ്കെയിലിൽ 2.6 തീവ്രത രേഖപ്പെടുത്തി
നേരിട്ടുള്ള കൈമാറ്റം വഴിയാണോ അതോ ഓൺലൈൻ പർച്ചേസ് വഴിയാണോ പണം നഷ്ടപ്പെട്ടതെന്ന കൃത്യമായ രീതി ഇപ്പോഴും അന്വേഷണത്തിലാണ്. ഒരു പ്രാദേശിക കുവൈത്ത് നമ്പറിൽ നിന്നുള്ള കോളിലാണ് തട്ടിപ്പ് ആരംഭിച്ചത്. ബാങ്ക് വിവരങ്ങൾ പങ്കുവെച്ചതിന് തൊട്ടുപിന്നാലെ, അക്കൗണ്ടിൽ നാല് കുവൈത്തി ദിനാർ മാത്രമാണുള്ളതെന്ന അറിയിപ്പ് മാത്രമാണ് ഇരയ്ക്ക് ലഭിച്ചത്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്.
