വിദൂര റോബോട്ടിക് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി കുവൈത്തി മെഡിക്കൽ സംഘം. ജഹ്റ ആശുപത്രിയിലിരുന്നാണ് സുരക്ഷിതമായ ആശയവിനിമയ സംവിധാനങ്ങളും നൂതന സാങ്കേതികവിദ്യകളും ഉപയോഗിച്ച് സർജിക്കൽ റോബോട്ടിനെ നിയന്ത്രിച്ചത്.
കുവൈത്ത് സിറ്റി: രാജ്യത്ത് ആദ്യമായി മെഡിക്കല്‍ രംഗത്ത് ഒരു നാഴികക്കല്ല് കൂടി പിന്നിട്ട് കുവൈത്തി മെഡിക്കൽ സംഘം. ജാബർ അൽ അഹ്മദ് ആശുപത്രിയിലെ രോഗിയിൽ വിദൂര റോബോട്ടിക് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയാണ് ചരിത്രം സൃഷ്ടിച്ചത്. ജഹ്റ ആശുപത്രിയിലിരുന്നാണ് സുരക്ഷിതമായ ആശയവിനിമയ സംവിധാനങ്ങളും നൂതന സാങ്കേതികവിദ്യകളും ഉപയോഗിച്ച് സർജിക്കൽ റോബോട്ടിനെ നിയന്ത്രിച്ചത്. ജാബർ ആശുപത്രിയിലെ ഗൈനക്കോളജിക്കൽ ഓങ്കോളജി യൂണിറ്റ് മേധാവി ഡോ. വഫാ അൽ ദുവൈസാൻ, ഈ ചരിത്ര സംഭവത്തിൽ പങ്കെടുത്തതിൽ അഭിമാനം രേഖപ്പെടുത്തി.
ഒരു രോഗിക്ക് വേണ്ടി രാജ്യത്തെ രണ്ട് ആശുപത്രികൾക്കിടയിൽ വെച്ച് നടത്തുന്ന ആദ്യത്തെ റോബോട്ടിക് ശസ്ത്രക്രിയയാണ് ഇതെന്നും ഗൈനക്കോളജിക്കൽ ട്യൂമറുകൾ ബാധിച്ച രോഗിക്കാണ് ഇത് നടത്തിയതെന്നും അവർ ചൂണ്ടിക്കാട്ടി. ആരോഗ്യ സംരക്ഷണ സേവനങ്ങൾ വികസിപ്പിക്കുന്നതിനും വൈദ്യശാസ്ത്രത്തിലെയും ശസ്ത്രക്രിയയിലെയും ഏറ്റവും പുതിയ ആഗോള സാങ്കേതികവിദ്യകൾക്കൊപ്പം മുന്നോട്ട് പോകുന്നതിനും കുവൈത്തി മെഡിക്കൽ ടീമുകൾ നടത്തിയ വലിയ പരിശ്രമങ്ങളുടെ സാക്ഷ്യമാണ് ഈ നേട്ടമെന്ന് ഡോ. അൽ-ദുവൈസാൻ വിശദീകരിച്ചു.


