Asianet News MalayalamAsianet News Malayalam

'പൊതു മര്യാദകള്‍' ലംഘിച്ചതിന് കുവൈത്തില്‍ യുവാവും പെണ്‍സുഹൃത്തും അറസ്റ്റില്‍

കുവൈത്ത് കുറ്റ്വാന്വേഷണ വിഭാഗത്തില്‍ ജോലി ചെയ്യുന്ന പൊലീസുകാരനാണ് അറസ്റ്റിലായത്. ഇയാള്‍ നിലവില്‍ സസ്‍പെന്‍ഷനിലാണ്. മറ്റൊരു ഗള്‍ഫ് രാജ്യത്തുനിന്ന് രണ്ട് ദിവസം മുമ്പ് എത്തിയയാളാണ് പിടിയിലായ യുവതി. 

kuwaiti youth and girlfriend arrested for violating public decency
Author
Kuwait City, First Published Aug 16, 2021, 1:34 PM IST

കുവൈത്ത് സിറ്റി: കുവൈത്തില്‍ പൊതുമര്യാദകള്‍ ലംഘിച്ചുവെന്നാരോപിച്ച് സ്വദേശി യുവാവും ഇയാളുടെ പെണ്‍സുഹൃത്തും അറസ്റ്റിലായി. മൊബൈല്‍ ഫോണ്‍ ദുരുപയോഗം ചെയ്‍തതിനും പൊതു മാന്യതകള്‍ക്ക് നിരക്കാത്ത പ്രവൃത്തിയില്‍ ഏര്‍പ്പെട്ടതിനുമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് പ്രാദേശിക മാധ്യമമായ അല്‍ അന്‍ബ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്‍തു.

വെള്ളിയാഴ്‍ച രാവിലെയാണ് ക്രിമിനല്‍ സെക്യൂരിറ്റി വിഭാഗം ഉദ്യോഗസ്ഥര്‍ ഇരുവരെയും അറസ്റ്റ് ചെയ്‍തത്. കുവൈത്ത് കുറ്റ്വാന്വേഷണ വിഭാഗത്തില്‍ ജോലി ചെയ്യുന്ന പൊലീസുകാരനാണ് അറസ്റ്റിലായത്. ഇയാള്‍ നിലവില്‍ സസ്‍പെന്‍ഷനിലാണ്. മറ്റൊരു ഗള്‍ഫ് രാജ്യത്തുനിന്ന് രണ്ട് ദിവസം മുമ്പ് എത്തിയയാളാണ് പിടിയിലായ യുവതി. ഇരുവരും ചേര്‍ന്നുള്ള, മാന്യമല്ലാത്ത തരത്തിലുള്ള നൃത്ത രംഗങ്ങള്‍ ചിത്രീകരിച്ച് സ്‍നാപ്‍ചാറ്റ് അക്കൌണ്ടില്‍ പ്രസിദ്ധീകരിച്ചതാണ് നടപടിക്ക് കാരണമായത്. തന്റെ സുഹൃത്തുക്കള്‍ക്കോ തന്നെ പിന്തുടരുന്നവര്‍ക്കോ മാത്രമായിട്ടല്ല, മറിച്ച് എല്ലാവര്‍ക്കും കാണാവുന്ന തരത്തിലാണ് യുവാവ് ഈ വീഡിയോ ദൃശ്യങ്ങള്‍ പങ്കുവെച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ താന്‍ പൊതുമര്യാദകള്‍ ലംഘിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് യുവാവ് ചോദ്യം ചെയ്യലിനിടെ പറഞ്ഞു.

വീഡിയോ ക്ലിപ്പ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത് ശ്രദ്ധയില്‍പെട്ടതോടെയാണ് ഇത് പോസ്റ്റ് ചെയ്‍തയാളിനെ അറസ്റ്റ് ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയത്. തുടര്‍ന്ന് വീഡിയോയില്‍ ഉള്ള ആളിനെയും റുമൈതിയയിലെ ഇയാളുടെ വീടും തിരിച്ചറിഞ്ഞു. ശേഷം വെള്ളിയാഴ്‍ച രാവിലെ ഇവിടെ നിന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. വീഡിയോ ക്ലിപ്പില്‍ പ്രത്യക്ഷപ്പെടുന്ന സ്‍ത്രീ, തന്റെ സുഹൃത്താണെന്നും രണ്ട് ദിവസം മുമ്പ് മാത്രം കുവൈത്തിലെത്തിയ അവര്‍ ഒരു ഹോട്ടലില്‍ താമസിക്കുകയാണെന്നും ഇയാള്‍ മൊഴി നല്‍കി. തുടര്‍ന്ന് യുവതിയെയും ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു. 

Follow Us:
Download App:
  • android
  • ios