Asianet News MalayalamAsianet News Malayalam

പ്രവാസി നിയമലംഘകരെ കണ്ടെത്താന്‍ വ്യാപക പരിശോധന; നിരവധിപ്പേരെ പിടികൂടി

ജോലി സ്ഥലങ്ങളില്‍ ഉള്‍പ്പെടെ ഉദ്യോഗസ്ഥരെത്തി പ്രവാസികളുടെ രേഖകളും ബയോമെട്രിക് വിവരങ്ങളും ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. ജോലിയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളും നിരവധി താമസ നിയമലംഘനങ്ങളും പരിശോധനകളില്‍ കണ്ടെത്തി.

Labour Market Regulatory Authority conducts inspections in Bahrain for illegal workers and residents
Author
First Published Dec 3, 2022, 1:27 PM IST

മനാമ: ബഹ്റൈനില്‍ തൊഴില്‍, താമസ നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ ലക്ഷ്യമിട്ട് അധികൃതര്‍ പരിശോധന തുടരുന്നു. ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റിയും നാഷണാലിറ്റി - പാസ്‍പോര്‍ട്ട്സ് ആന്റ് റെസിഡന്‍സ് അഫയേഴ്‍സ് (എന്‍പിആര്‍എ), ആഭ്യന്തര മന്ത്രാലയത്തിന്റെ ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് പൊലീസ് ഡയറക്ടറേറ്റ് എന്നിവ സംയുക്തമായി കഴിഞ്ഞ ദിവസം വിവിധ സ്ഥലങ്ങളില്‍ പരിശോധന നടത്തി.

ജോലി സ്ഥലങ്ങളില്‍ ഉള്‍പ്പെടെ ഉദ്യോഗസ്ഥരെത്തി പ്രവാസികളുടെ രേഖകളും ബയോമെട്രിക് വിവരങ്ങളും ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. ജോലിയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളും നിരവധി താമസ നിയമലംഘനങ്ങളും പരിശോധനകളില്‍ കണ്ടെത്തി. തുടര്‍ നടപടികള്‍ സ്വീകരിക്കാനായി നിയമലംഘകരെ ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്. 

വിവിധ ഏജന്‍സികളുടെ സഹകരണത്തോടെ നിരന്തരം നടത്തുന്ന പരിശോധനകളിലൂടെ നിയമലംഘനങ്ങള്‍ കണ്ടെത്തി നടപടി സ്വീകരിക്കുമെന്ന് ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു. ഇത്തരം നിയമ ലംഘനങ്ങള്‍ ശ്രദ്ധയില്‍പെടുന്ന പൊതുജനങ്ങള്‍ അവ അധികൃതരെ അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. www.lmra.bh എന്ന വെബ്‍സൈറ്റിലൂടെയോ അല്ലെങ്കില്‍ 17506055 എന്ന നമ്പറില്‍ വിളിച്ചോ നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാം. 

Read also: ലോകകപ്പ് മത്സരങ്ങള്‍ കാണാന്‍ ഖത്തറിലെത്തിയ മലയാളി യുവാവ് മരണപ്പെട്ടു

അതേസമയം ബഹ്റൈനില്‍ താമസ സ്ഥലത്ത് അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന റസ്റ്റോറന്റ് അധികൃതര്‍ പൂട്ടിച്ചു. ജുഫൈറിലെ ഒരു റെസിഡന്‍ഷ്യല്‍ കോമ്പൗണ്ടില്‍ ഒരു വില്ല കേന്ദ്രീകരിച്ചായിരുന്നു അനധികൃത റസ്റ്റോറന്റിന്റെ പ്രവര്‍ത്തനം. ഭക്ഷണത്തോടൊപ്പം ഇവിടെ മദ്യവും വിറ്റിരുന്നതായി പരിശോധനയില്‍ കണ്ടെത്തി. തുടര്‍ന്ന് നിയമ നടപടികള്‍ സ്വീകരിക്കുകയും റസ്റ്റോറന്റ് പൂട്ടിക്കുകയുമായിരുന്നു.

ഒരു ബഹ്റൈനി പൗരന്‍ വാട്സ്ആപിലൂടെ വ്യവസായ - വാണിജ്യ മന്ത്രാലയത്തിന് നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു പരിശോധന. വിപുലമായ സംവിധാനങ്ങളോടെ പ്രവര്‍ത്തിച്ചിരുന്ന റസ്റ്റോറന്റാണ് റെയ്ഡിനായി സ്ഥലത്തെത്തി ഉദ്യോഗസ്ഥര്‍ക്ക് ഇവിടെ കണ്ടെത്താന്‍ സാധിച്ചത്. ഭക്ഷണ സാധനങ്ങളുടെ വില ഉള്‍പ്പെടുത്തി മെനു കാര്‍ഡ് പോലും ഉപഭോക്താക്കള്‍ക്ക് വേണ്ടി തയ്യാറാക്കിയിരുന്നു. പ്രദേശത്ത് താമസിച്ചിരുന്ന പ്രവാസികള്‍ ഇവിടെ ഒത്തുകൂടിയിരുന്നതായും ഗ്രില്ലിങ് ഉള്‍പ്പെടെ നടത്തി ഭക്ഷണം തയ്യാറാക്കിയിരുന്നതായും ഉദ്യോഗസ്ഥര്‍ കണ്ടെത്തി. വില്ലയില്‍ മദ്യവും വിറ്റിരുന്നു.

Follow Us:
Download App:
  • android
  • ios