ഗള്‍ഫ് മേഖലയിലെ ഏറ്റവും സുന്ദരവും സമ്പന്നവുമായ നഗരമാണ് ദുബായ്. എന്നാല്‍ ദുബായ്ക്ക് കടുത്ത വെല്ലുവിളിയായി ഒരു നഗരം ഉയരുന്നു

ദോഹ: ഗള്‍ഫ് മേഖലയിലെ ഏറ്റവും സുന്ദരവും സമ്പന്നവുമായ നഗരമാണ് ദുബായ്. എന്നാല്‍ ദുബായ്ക്ക് കടുത്ത വെല്ലുവിളിയായി ഒരു നഗരം ഉയരുന്നു. ലുസെയ്‌ൽ എന്നാണ് 2022 ലോകകപ്പിന് മുന്നോടിയായി ഖത്തര്‍ പടുത്തുയര്‍ത്തുന്ന നഗരത്തിന്‍റെ പേര്. പൂർണമായും ആസൂത്രിത നഗര നിര്‍മ്മാണ് പദ്ധതിയാണ് ലുസെയ്‌ലിന്‍റെ നിർമാണം നടക്കുന്നത്. ഖത്തര്‍ തലസ്ഥാനം ദോഹയിൽനിന്ന് 20 കി.മീ. തെക്കോട്ടു മാറി, കടലിനോട് ചേർന്നുകിടക്കുന്ന സ്ഥലത്താണു ലുസെയ്‌ൽ ഉയരുന്നത്. 

 ഏറ്റവും മികച്ച രാജ്യാന്തര നിലവാരം പുലർത്തുന്ന 22 ഹോട്ടലുകളാണു ലുസെയ്‌ൽ നഗരത്തിൽ നിർമിക്കുന്നത്. ലോകകപ്പ് മൽസരങ്ങൾ നടക്കുന്ന പ്രധാന സ്റ്റേഡിയത്തിനു പുറമെ, ഫിഫയുടെ മാനദണ്ഡങ്ങൾ പ്രകാരമുള്ള അഞ്ചു പരിശീലന മൈതാനങ്ങളും ലുസെയ്‌ലിൽ നിർമിക്കുന്നു. ഖത്തറിലെ ആദ്യത്തെ സുസ്ഥിര നഗരമാണു ലുസെയ്‌ൽ. 

ബീച്ച്, താമസ മേഖലകൾ, ദ്വീപ് റിസോർട്ടുകൾ, വാണിജ്യ കേന്ദ്രങ്ങൾ, ആഡംബര ഷോപ്പിങ് മാളുകൾ, ആശുപത്രികൾ, വിനോദ കേന്ദ്രങ്ങൾ, എന്റർടെയ്ൻമെന്റ് പാർക്കുകൾ, ഗോൾഫ് കോഴ്സ്, മനുഷ്യനിർമിത ദ്വീപുകൾ ഇങ്ങനെ നീളുന്നു ഈ നഗരത്തിന്‍റെ പ്രത്യേകത. സെന്‍ ഫ്രാന്‍സിസ്കോയെ അനുസ്മരിപ്പിക്കുന്ന ട്രാം. ട്രാം ഇവിടുത്തെ ഗതാഗത മാര്‍ഗമായിരിക്കും. ട്രാമിനെ മെട്രോ വഴി ദോഹ നഗരവുമായി ബന്ധിപ്പിക്കും. 38 ചതുരശ്ര കി.മീ. വിസ്തീർണമുള്ള ലുസെയ്‌ൽ നഗരത്തിൽ നാലു ദ്വീപുകളാണുള്ളത്. പൂർണ സജ്ജമാകുന്നതോടെ 4.50 ലക്ഷം ജനങ്ങളെ ഉൾക്കൊള്ളാനുള്ള ശേഷിയാണ് ഈ നഗരത്തിനുണ്ടാവുക. 

ഖത്തർ ദേശീയ ദർശന രേഖ 2030ന്‍റെ അടിസ്ഥാനത്തിലാണു ലുസെയ്‌ൽ നഗരം വികസിപ്പിക്കുന്നത്. ഖത്തരി ദിയാർ റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്മെന്റ് കമ്പനിക്കാണു നഗരവികസനത്തിനുള്ള ചുമതല. 80,000 കാണികളെ ഉൾക്കൊള്ളാനുള്ള ശേഷിയാണു ലുസെയ്‌ൽ സ്റ്റേഡിയത്തിനുണ്ടാവുക. നിർമാണം പുരോഗമിക്കുന്ന സ്റ്റേഡിയത്തിന്റെ പടിഞ്ഞാറു ഭാഗത്തെ സ്റ്റാൻഡ് 75% പൂർത്തിയായിക്കഴിഞ്ഞു.