യാത്രക്കിടെ ഡ്രൈവറുടെ സുഹൃത്തായ യെമന്‍ പൗരനെയും വാഹനത്തില്‍ കയറ്റി. തുടര്‍ന്ന് മറ്റൊരു വഴിക്ക് വാഹനം തിരിച്ചു വിട്ടു. ഇത് വിദ്യാര്‍ത്ഥി ചോദ്യംചെയ്തതോടെ ഡ്രൈവറും കൂട്ടാളിയും കുട്ടിയെ മര്‍ദ്ദിച്ചു

ദമാം: ദമാമില്‍ മലയാളി വിദ്യാര്‍ത്ഥിയെ ട്യൂഷന്‍ കഴിഞ്ഞ് മടങ്ങവെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച ഊബര്‍ ഡ്രൈവറും കൂട്ടാളിയും പിടിയില്‍. ദമാം ഇന്ത്യൻ സ്കൂൾ വിദ്യാർഥിയായ കണ്ണൂർ സ്വദേശിയെയാണ് ട്യൂഷൻ ക്ലാസിൽ പോയി തിരിച്ചുവരുന്നതിനിടെ തട്ടിക്കൊണ്ടുപോയത്. സംഭവത്തില്‍ ഊബർ ഡ്രൈവറെയും സഹായിയായ യെമൻ പൗരനെയും സൗദി പൊലീസ് അറസ്റ്റ് ചെയ്തു.

കുട്ടിയെ പിതാവാണ് സാധാരണ ട്യൂഷന്‍ ക്ലാസിലെത്തിക്കാറ്. വ്യവസായിയായ പിതാവ് സ്ഥലത്തില്ലാത്തതിനാല്‍ കുട്ടിയോട് ഊബറില്‍ വരാന്‍ നിര്‍ദ്ദേശിച്ചു. ഇതനുസരിച്ച് ഊബര്‍ ടാക്സിയില്‍ കയറിയ കുട്ടിയെ ഡ്രൈവര്‍ തട്ടിക്കൊണ്ടു പോവുകയായിരുന്നു. യാത്രക്കിടെ ഡ്രൈവറുടെ സുഹൃത്തായ യെമന്‍ പൗരനെയും വാഹനത്തില്‍ കയറ്റി. തുടര്‍ന്ന് മറ്റൊരു വഴിക്ക് വാഹനം തിരിച്ചു വിട്ടു. ഇത് വിദ്യാര്‍ത്ഥി ചോദ്യംചെയ്തതോടെ ഡ്രൈവറും കൂട്ടാളിയും കുട്ടിയെ മര്‍ദ്ദിച്ചു. കുട്ടി ഉച്ചത്തില്‍ ബഹളം വച്ചതോടെ ആളൊഴിഞ്ഞ സ്ഥലത്ത് കുട്ടിയെ തള്ളിയിട്ട് ഡ്രൈവര്‍ കടന്നു.

അതുവഴി വന്ന സൗദിപൗരനാണ് കുട്ടിയെ അടുത്തുള്ള പൊലീസ് സ്റ്റേഷനിലെത്തിച്ചത്. തുടര്‍ന്ന് പൊലീസ് ഊബര്‍ കമ്പനി നല്‍കിയ വിവരവും സിസിടിവി ദൃശ്യങ്ങളുും പരിശോധിച്ച് നടത്തിയ പരിശോധനയില്‍ അല്‍ബാഹയിലുള്ള ദമാം സ്വദേശിയായ പൗരനെ അറസ്റ്റ് ചെയ്തു. ഇയാളെ ചോദ്യം ചെയ്ത ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ യെമന്‍ പൗരനെയും പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു.